ആംസ്റ്റര്‍ഡാം: ആഗോള ഇലക്ട്രോണിക്, മെഡിക്കല്‍ ഉപകരണ രംഗത്തെ പ്രമുഖ കമ്പനിയായ ഫിലിപ്സ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ 6000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 4000 ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് കമ്പനി കഴിഞ്ഞ വര്ഷം അറിയിച്ചിരുന്നു. ഇതിനുപുറമേയാണ് 6000പേര്‍ക്ക് കൂടി ജോലി നഷ്ടമാകുന്നത്. ഇതോടെ ഫിലിപ്സ് കമ്പനിയിലെ 13% ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.
ശ്വസനപ്രക്രിയയെ സഹായിക്കുന്ന ഉപകരണങ്ങളിലെ സുരക്ഷാപിഴവുകൾ കാരണം വൻതോതിൽ തിരിച്ചുവിളിക്കേണ്ടി വന്നത് കമ്പനിയെ സാമ്പത്തികമായി ബാധിച്ചിരുന്നു. ഇതാണ് ജീവനക്കാരെ വെട്ടിക്കുറക്കുന്നതിന്‍റെ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. 'കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്പനി സി ഇ ഒ റോയ് ജേക്കബ് അറിയിച്ചു. ഉടന്‍ തന്നെ എല്ലാം പഴയതുപോലെ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വളരെ നിര്‍ണ്ണായകമായ സമയമായതിനാലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്നും' റോയ് ജേക്കബ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡച്ച് ഓണ്‍ലൈന്‍ വിപണിയായ ഒ എല്‍ എക്സും ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്ഥാപനത്തിലെ മൊത്തം ജീവനക്കാരുടെ 15 ശതമാനമായ 1,500 പേരെയാണ് ആദ്യഘട്ടത്തില്‍ കമ്പനി പിരിച്ചുവിടുന്നത്. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കേണ്ടത് വളരെ അനിവാര്യമാണെന്നും ഒ എല്‍ എക്സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കമ്പനിയുടെ എഞ്ചിനീയറിങ്, ഓപ്പറേഷൻ വിഭാഗങ്ങളിലുള്ളവരെയാണ് ഇപ്പോള്‍ പിരിച്ചുവിടുന്നത്. 2006 -ലാണ് ഒ എല്‍ എക്സ് പ്രവര്‍ത്തനം ആരംഭിച്ചത്. ട്വിറ്റര്‍, ആമസോണ്‍, മെറ്റ, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും അടുത്തിടെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.