കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ജനങ്ങളുടെ നേതൃത്വത്തിലാണ് കൊവിഡ് പ്രതിരോധം നടക്കുന്നതെന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ അഭിപ്രായപ്പെട്ടു.
സംസ്ഥാനങ്ങൾക്ക് ഈ പോരാട്ടത്തിൽ സുപ്രധാനമായ പങ്ക് വഹിക്കാനുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും ഒരു ടീമായി പ്രവർത്തിക്കുന്നു. ഈ ത്യാഗത്തിന് 130 കോടി ജനങ്ങളെ നമിക്കുന്നു. ദരിദ്രരായ ജനങ്ങളെ സർക്കാർ പരമാവധി സഹായിക്കുകയാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കർഷകരുടെ വലിയ സംഭാവന നൽകി. ഇപ്പോഴും കൃഷിയിടങ്ങളിൽ കർഷകർ പണിയെടുക്കുകയാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റം വന്നു. പൊലീസിന്റെ സേവനത്തിൽ ജനങ്ങൾക്ക് മതിപ്പ്. പൊലീസ് സേനകളുടെ സേവനം പ്രശംസനീയം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഓർഡിനൻസിലൂടെ ഉറപ്പാക്കി. കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യപ്രവർത്തകരാണ് മുന്നണിപ്പോരാളികൾ. സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റം വരുന്നുണ്ട്. മറ്റുള്ളവരുടെ സേവനം എത്രവലുതാണെന്ന് ഓരോരുത്തരും മനസിലാക്കുന്നു. വീടുകളിൽ പണിയെടുക്കുന്നവർ, തൊഴിലാളികൾ, ഡ്രൈവർമാർ, എന്നിവരെല്ലാ ജനങ്ങളെ സഹായിച്ചു-പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ വിദേശ രാജ്യങ്ങളെ അവശ്യമരുന്നുകൾ നൽകി സഹായിച്ചു. ഇന്ത്യയുടെ സംസ്കാരത്തിന് യോജിക്കുന്ന രീതിയിലായിരുന്നു ഈ പ്രവൃത്തി. പല രാജ്യതലവന്മാരും ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു. ജീവിത ശൈലിയിലും രീതിയിലും മാറ്റം വന്നു. മുഖാവരണം ജനങ്ങലുടെ ജീവിതത്തിന്റെ ഭാഗമായി. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കണം എന്ന ബോധം എല്ലാവരിലും വേണം. ഈ ബോധം എല്ലാവരിലും വരുന്നു എന്നത് നല്ലകാര്യമാണ്. റമദാൻ കാലത്ത് എല്ലാ മാർഗനിർദ്ദേശങ്ങളും പാലിക്കണം. ഈ പുണ്യസമയത്ത് ലോകം കൊവിഡ് മുക്തമാകുമെന്ന് പ്രതീക്ഷിക്കാം. കൊവിഡ് പ്രതിരോധവുമായി സഹകരിച്ച എല്ലാ സമുദായ നേതാക്കളെയും അഭിനന്ദിക്കുന്നു. ഇതുവരെ വീടുകളിലേക്കോ ഓഫീസുകളിലേക്കോ കൊവിഡ് എത്തിയിട്ടില്ല. അതുകൊണ്ട് കൊവിഡ് വരില്ല എന്ന് ആരും കരുതരുത്. ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ വ്യക്തമാക്കി.