. ചരിത്രത്തെ ആക്രമിക്കുന്നതു വഴി ആർ എസ് എസ് ആക്രമിക്കുന്നത് മനുഷ്യരുടെ ശാസ്ത്ര ബോധത്തെയാണെന്ന് പ്രൊഫസര്‍ കെ എൻ ഗണേഷ്. കേവലമായ മുസ്ലിംവിരോധത്തിന്റെയും ആർ എസ് എസ് വിധേയത്വത്തിന്റെയും പേരിൽ ചരിത്രത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾചരിത്രം നീക്കം ചെയ്യാനും ഗാന്ധിയുടെ വധം മാറ്റി എഴുതാനുമുള്ള നീക്കങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. പക്ഷെ ഏതാനും ചരിത്രകാരന്മാരും രാഷ്ട്രീയ സാംസ്കാരികപ്രവർത്തകരുമല്ലാതെ മറ്റുള്ളവർ പ്രതികരിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. അതു പോലെ സാമൂഹ്യശാസ്ത്രത്തിലും മാറ്റം വന്നിട്ടുണ്ട്. വൈദികഗണിതം പഠിപ്പിക്കണമെന്നുമൂണ്ട്. അവയോട് പ്രതികരണം കണ്ടില്ല.
ഇതിനോടൊപ്പം ചരിത്രം പഠിപ്പിച്ചിട്ട് കാര്യമില്ലെന്നും ഏഞ്ചിനീയറിങ്ങ് കോളേജുകളിലും മറ്റും കോഴ്സുകൾ നടത്തി ചരിത്രാധ്യാപകരെ സംരക്ഷിച്ചാൽ മതിയെന്നും വാദമുയരുന്നു. ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. പ്രപഞ്ചത്തെ കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണങ്ങൾ വളർന്നു വന്ന പശ്ചാത്തലത്തിൽ തന്നെയാണ് ചരിത്രാന്വേഷണവും വളർന്നു വന്നത്. മതബദ്ധമായ പുരാണങ്ങളും വീരഗാഥകളും എന്ന നിലയിൽ നിന്ന് ചരിത്രം മാറിയതും അങ്ങനെയാണ്. ചുറ്റുപാടുകളെ മാറ്റാൻ ചുറ്റുപാടുകൾ എങ്ങനെ വളർന്നു വന്നു എന്നു പഠിക്കേണ്ടത് ആവശ്യമാണെന്ന ബോധ്യമാണ് ചരിത്രത്തെ പൊതുയോഗ്യതാപരീക്ഷകളിൽ എല്ലാം അടിസ്ഥാനവിഷയങ്ങളിൽ ഒന്നാക്കിയത്. ഈ ശാസ്ത്രീയസമീപനത്തെ തകർത്തു പൗരാണികമതബോധത്തെ പുനസ്ഥാപിക്കുകയാണ് ഹിന്ദുവാദികൾ ചെയ്യുന്നത്.
ഇതിനോട് സാങ്കേതികജ്ഞാനവാദികൾ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ താൽപര്യമുണ്ട്. സാങ്കേതികജ്ഞാനം പ്രവർത്തനജ്ഞാനമാണ്. സയൻസ് പ്രപഞ്ചത്തെയും മനുഷ്യസമൂഹത്തെയും സംബന്ധിച്ച ശാസ്ത്രീയ അവബോധമാണ്. മാനവികചരിത്രം അതിന്റെ ഭാഗമാണ്. മുഗൾ.ചരിത്രവും ഗാന്ധിജിയുടെ വധവും അനിഷേധ്യമായ ചരിത്രവസ്തുതകളാണ്. അവയെ ശാസ്ത്രീയമായി മനസിലാക്കാനുള്ള അവകാശം സാങ്കേതികവിദഗ്ധൻമാർക്ക് അടക്കം എല്ലാ ഇന്ത്യൻപൗരന്മാർക്കുമുണ്ട്. അത്തരം അവബോധമാണ് സാങ്കേതികവിദഗ്ധരെ മികച്ച സാമൂഹ്യ പ്രവർത്തകർ ആക്കി മാറ്റാനും സമൂഹത്തിനാവശ്യമായ പുതിയപ്രവർത്തനരൂപങ്ങൾ സൃഷ്ടിക്കാനും സഹായിക്കുക.
കേവലമായ മുസ്ലിംവിരോധത്തിന്റെയും ആർ എസ് എസ് വിധേയത്വത്തിന്റെയും പേരിൽ ചരിത്രത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നത്. നാം നോക്കി നിൽക്കണമോ? നമുക്ക് പഠിക്കേണ്ടത് പൗരാണികഹിന്ദു ചരിത്രമാണൊ? സമകാലീന ഇന്ത്യയുടെ ആർ എസ് എസ് ഭാഷ്യം ആണ് കുട്ടികൾ പഠിക്കേണ്ടത് എന്ന നിലപാട് നാം അംഗീകരിക്കണമൊ?ചരിത്രം കേവലം ഒരു വിഷയമല്ലെന്നും സയൻസ് പോലെ നമ്മുടെ പോതു അവബോധത്തിന്റെ ഭാഗമാണെന്നും ഉള്ള തിരിച്ചറിവ് ഉണ്ടായാൽ നന്നായിരുന്നു. ചരിത്രത്തെ ആക്രമിക്കുന്നതു വഴി ആർ എസ് എസ് ആക്രമിക്കുന്നത് മനുഷ്യരുടെ ശാസ്ത്ര ബോധത്തെയാണ്. കുറച്ചു ശാസ്ത്രജ്ഞരെങ്കിലും ഇതു മനസിലാക്കി പ്രതികരിച്ചാൽ നന്നായിരുന്നു.
അടിക്കുറിപ്പ്: മുമ്പ് ശാസ്ത്രവിഷയങ്ങളോടൊപ്പം അടിസ്ഥാനസാമൂഹ്യശാസ്ത്രവും 'മാനവിക'(അവയൊന്നും ശാസ്ത്രമല്ലെന്നു വ്യംഗ്യം)വിഷയങ്ങളോടൊപ്പം അടിസ്ഥാനശാസ്ത്രവും പഠിപ്പിക്കുന്ന ഏർപാടുണ്ടായിരുന്നു. അതു തുടരാവുന്നതാണ്. അതിയാന്ത്രികതയും അതിവൈകാരികതയും ഒഴിവാക്കാൻ എങ്കിലും അതുപകരിക്കും പൊതുബോധം വളർത്താനും.