ബിജെപി നേതാവായിരുന്ന ജഗദിഷ് ഷെട്ടാറിനെ പ്രശംസിച്ച് വി ടി ബല്‍റാം. ബിജെപിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളാണ് ജഗദിഷ് ഷെട്ടാറെന്ന് വി ടി ബല്‍റാം പറഞ്ഞു. നൂറു കണക്കിന് അറിയപ്പെടുന്ന ബിജെപി നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും ഈ ദിവസങ്ങളിലായി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നുകഴിഞ്ഞു. ഇനിയും ഒരുപാടു പേർ വരാനിരിക്കുന്നുവെന്നും വി ടി ബല്‍റാം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കർണ്ണാടകത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാറാണ് ആ പാർട്ടി ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നുവന്നിരിക്കുന്നത്. മന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമൊക്കെയായി ദീർഘനാൾ ബിജെപിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ദിവസമാണ് മുൻ ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മൺ സാവഡിയും കോൺഗ്രസിലേക്ക് വന്നത്. നൂറു കണക്കിന് അറിയപ്പെടുന്ന ബിജെപി നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും ഈ ദിവസങ്ങളിലായി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നുകഴിഞ്ഞു. ഇനിയും ഒരുപാടു പേർ വരാനിരിക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനവിധിയെ അട്ടിമറിക്കുന്നതിനുള്ള കുതിരക്കച്ചവടത്തിന്റെ ഭാഗമായല്ല, തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പുതിയ രാഷ്ട്രീയ നിലപാടെടുത്ത് അതിനെ ജനകീയ കോടതിയിൽ പരിശോധനക്ക് വിധേയമാക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് ഇവരെയെല്ലാം കോൺഗ്രസ് ഉൾക്കൊള്ളുന്നത്. അതാണ് കോൺഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം. ജനാധിപത്യവും ചാണകതന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം.