ജഗദീഷ് ഷെട്ടാർ കോൺഗ്രസിലേക്ക് വന്നത് ബിജെപിക്ക് പ്രഹരമാണെന്ന് വി ടി ബല്‍റാം. കോൺഗ്രസ് ശക്തമാണെന്ന അവസ്ഥയിൽ കോൺഗ്രസിലേക്ക് ആളുകൾ വരും. മറിച്ചാണ് പ്രതീതിയെങ്കിൽ കോൺഗ്രസിൽ നിന്ന് ചിലർ പുറത്തേക്കും പോവും. അതും സ്വാഭാവികം മാത്രമാണ്. എന്നാൽ രാഷ്ട്രീയത്തിൽ യാതൊരു പ്രസക്തിയുമില്ലാത്ത ഫ്രിഞ്ച് ഗ്രൂപ്പുകളിലേക്ക് അങ്ങനെ ആരും കടന്നുചെല്ലില്ലെന്നും വി ടി ബല്‍റാം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കർണാടകത്തിൽ ബിജെപിയുടെ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിലേക്ക് വന്നത് സംഘികളേക്കാൾ കേരളത്തിലെ സൈബർ കമ്മികൾക്കാണ് ഇതുവരെ ഉൾക്കൊള്ളാനാവാത്തത്. ആദർശപരമായ കാരണങ്ങളാലല്ല ഇവരൊന്നും വരുന്നത് എന്നതാണ് ഇന്ന് രാവിലെത്തൊട്ട് സൈബർ കമ്മികളുടെ വിലാപം. ഇവരുടെ കൂട്ടത്തിലേക്ക് വന്ന കെ.വി.തോമസ് അടക്കമുള്ളവർ പിന്നെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് മലയാള വ്യഖ്യാനം ആറ് വോള്യങ്ങളിലായി സ്വന്തമായി എഴുതി പ്രസിദ്ധീകരിച്ചത് കൊണ്ടാണല്ലോ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച് ക്യാബിനറ്റ് റാങ്ക് കൊടുത്തത്!
ഈ വിഷയത്തിൽ എന്റെ മുൻ പോസ്റ്റിൽ ചൊറിയാൻ വന്ന ഒരു കമ്മി സെഖാവിന് ഞാൻ നൽകിയ മറുപടി കമന്റിന്റെ പൂർണ്ണരൂപം ഇതോടൊപ്പം കൊടുക്കുന്നുണ്ട്. പതിവ്പോലെ അതിന്റെ ഒരു ക്രോപ്പ് ചെയ്ത സ്ക്രീൻഷോട്ട് അവർ തന്നെ പ്രചരിപ്പിക്കുന്നത് കൊണ്ട് മുഴുവൻ രൂപം അറിയാൻ താത്പര്യമുള്ളവർക്ക് വായിക്കാൻ വേണ്ടി മാത്രം. ഒരു ഓട്ടോറിക്ഷക്ക് എന്തിനാ നാഷണൽ പെർമിറ്റ് എന്ന് നമ്മുടെ ഇലക്ഷൻ കമ്മീഷൻ ഈയടുത്ത ദിവസം പ്രഖ്യാപിച്ച ഒരു പാർട്ടിയുടെ മുഖപത്രത്തിന്റെ ലേഖകനായിരുന്നു ചോദ്യകർത്താവ്.
അധികാര രാഷ്ട്രീയത്തിൽ ഒരുപോലെ ബലാബലം സൂക്ഷിക്കുന്ന രണ്ട് പാർട്ടികൾക്കിടയിൽ ഇങ്ങനെയുള്ള വരവും പോക്കുമൊക്കെ സ്വാഭാവികമാണ്. വരുന്നവർക്കും പോകുന്നവർക്കും അധികാരവും സ്വന്തം സ്ഥാനമാനങ്ങളുമൊക്കെത്തന്നെയാവും പ്രധാനം. കോൺഗ്രസ് ശക്തമാണെന്ന അവസ്ഥയിൽ കോൺഗ്രസിലേക്ക് ആളുകൾ വരും. മറിച്ചാണ് പ്രതീതിയെങ്കിൽ കോൺഗ്രസിൽ നിന്ന് ചിലർ പുറത്തേക്കും പോവും. അതും സ്വാഭാവികം മാത്രമാണ്. എന്നാൽ രാഷ്ട്രീയത്തിൽ യാതൊരു പ്രസക്തിയുമില്ലാത്ത ഫ്രിഞ്ച് ഗ്രൂപ്പുകളിലേക്ക് അങ്ങനെ ആരും കടന്നുചെല്ലില്ല. അവർക്ക് ഇങ്ങനെ സൈഡ് ബഞ്ചിലിരുന്ന് വലിയ വായിൽ ആദർശം പ്രസംഗിക്കാമെന്നതല്ലാതെ രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് റോളൊന്നും ഇല്ല എന്നതാണ് കാരണം. അതുകൊണ്ടാണ് നിങ്ങളുടെ സിപിഐയിലേക്കൊന്നും ഒരു പട്ടിക്കുട്ടി പോലും കടന്നുവരാത്തത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളിൽ സിപിഐക്കകത്ത് അൽപ്പമെങ്കിലും പ്രതീക്ഷ ജനിപ്പിച്ച ഏക നേതാവ് കനയ്യ കുമാറായിരുന്നു. അദ്ദേഹം പോലും നിങ്ങളെ ഉപേക്ഷിച്ച് കടന്നുവന്നിട്ടുള്ളത് കോൺഗ്രസിലേക്കാണ്.
അതുകൊണ്ട് അപ്പുറത്തുണ്ടായിരുന്ന താരതമ്യേന കൊള്ളാവുന്ന ഒരാൾ ഇങ്ങോട്ടുവന്നു എന്ന നിലയിൽ മാത്രമാണ് ഞങ്ങളിതിനെ നോക്കിക്കാണുന്നത്. തൽക്കാലത്തേക്കെങ്കിലും ബിജെപിക്ക് അതൊരു പ്രഹരമാണ് എന്നതാണ് ഞങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യം. അതുതന്നെയായിരിക്കും നിങ്ങൾക്കുണ്ടാവുന്ന ഈ വിഷമത്തിന്റെയും കാരണം എന്ന് മനസ്സിലാക്കുന്നു.