ഖാര്‍ത്തും: സുഡാനില്‍ 7 ദിവസം വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. സംഘർഷം കുറക്കുന്നതിനുള്ള സമാധാന ചർച്ചക്ക് വഴി തുറക്കുന്നതിന്‍റെയും വിദേശ പൗരന്മാര്‍ക്ക് സുഡാന്‍ വിടാനുള്ള സുരക്ഷിത പാത ഒരുക്കുന്നതിനും വേണ്ടിയാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അയൽരാജ്യമായ സൗത്ത് സുഡാൻ സൈനിക- അർദ്ധ സൈനിക നേതൃത്വവുമായി നടത്തിയ സമവായ ചർച്ചയിലാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറുകളെല്ലാം പരാജയപ്പെടുകയും സുഡാനില്‍ കൂട്ടപ്പാലായനം രൂക്ഷമായ സാഹചര്യത്തിലുമാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപനം.
മെയ് 4 മുതൽ 11 വരെ നീളുന്ന ഒരാഴ്ചത്തെ വെടിനിർത്തൽ കരാറിനാണ് സുഡാനിലെ സൈനിക- അർദ്ധ സൈനിക നേതൃത്വങ്ങൾ അംഗീകാരം നൽകിയിട്ടുള്ളത്. മിലിറ്ററിയും പാരാമിലിറ്ററിയും തമ്മിൽ തലസ്ഥാന നഗരമായ ഖാർത്തൂമും ദാർഫർ അടക്കമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് യുദ്ധം തുടരുന്നത്. അതേസമയം,യുദ്ധത്തെ തുടര്‍ന്ന് 8 ലക്ഷം പേർ പലായനം ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകൾ നാടുവിട്ടു വെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയൽ രാജ്യങ്ങളായ ഈജിപ്ത്, സൗത്ത് സുഡാൻ, എത്യോപ്പിയ, ചാഡ് അടക്കമുള്ള രാജ്യങ്ങളും സുഡാൻ യുദ്ധഭീതിയുടെ നിഴലിലാണ്.