മുംബൈ: സാമന്ത കേന്ദ്രകഥാപാത്രമായി എത്തിയ 'ശാകുന്തളം' തന്‍റെ കരിയറിലെ ഏറ്റവും വലിയ പരാജയമാണെന്ന് നിര്‍മ്മാതാവ് ദിൽ രാജു. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ പരാജയപ്പെട്ടിരുന്നു. 65 കോടിയിലേറെ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന് മുടക്ക് മുതൽ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് നിര്‍മ്മാതാവ് ദിൽ രാജുവിന്‍റെ തുറന്നുപറച്ചില്‍. '22 കോടിക്ക് മുകളിലാണ് സിനിമയുടെ നഷ്ടം. '2017 ആയിരുന്നു കരിയറിലെ മികച്ച വർഷം. അൻപത് സിനിമകൾ നിർമ്മിച്ചു. അതില്‍ നാലോ അഞ്ചോ സിനിമകളാണ് നഷ്ടമുണ്ടാക്കിയത്. എന്നാൽ ശാകുന്തളത്തിന്റെ പരാജയം പോലെ മറ്റൊരു സിനിമയ്ക്കും സംഭവിച്ചിട്ടില്ല'- ദിൽ രാജു പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാമന്തയുടെ കരിയറിലെതന്നെ ഏറ്റവും മോശം തുടക്കമായിരുന്നു ശാകുന്തളത്തിന്‍റേത്. തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ പരാജയമാണ് ചിത്രത്തിന് സംഭവിച്ചതെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ചിത്രം ഏപ്രിൽ 14-നാണ് റിലീസ് ചെയ്തത്. എന്നാൽ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാനാകാതെ ചിത്രത്തിന് തിയേറ്റർ വിടേണ്ടിവന്നു. മഹാഭാരതത്തിലെ ഉപകഥയായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയകഥയാണ് പറയുന്നത്. തെലുങ്കിനു പുറമേ തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. അനുഷ്‌കാ ഷെട്ടി ചിത്രം രുദ്രമാദേവിയുടെ സംവിധായകന്‍ ഗുണശേഖറാണ് ശാകുന്തളം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗുണശേഖര്‍ തന്നെയാണ് എഴുതിയത്.
സാമന്ത ശകുന്തളയായി എത്തിയപ്പോള്‍ മലയാളി നടന്‍ ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായി വേഷമിട്ടത്. ശകുന്തളയുടെ തോഴിയായ അനസൂയയായി എത്തിയത് അതിഥി ബാലനാണ്. പ്രകാശ് രാജ്, മധുബാല, ഗൗതമി, അനന്യ നാഗല്ല, സച്ചിന്‍ ഖേഡേക്കര്‍, അല്ലു അര്‍ഹ, ഡോ. എം മോഹന്‍ ബാബു തുടങ്ങിയവരാണ് ശാകുന്തളത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.