ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മജിസ്ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴിയാണ് നല്‍കിയത്. ബുധനാഴ്ചയാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. അതേസമയം, ബ്രിജ് ഭൂഷനെതിരെയുള്ള പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ സമരം തുടരുകയാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും പൊലീസ് ഇയാള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ സമരം ആരംഭിച്ചത്. ഒളിംപിക്‌സ് ജേതാക്കളായ ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയവരാണ് സമരം ചെയ്യുന്നത്.
അതേസമയം, ഇടത് വിദ്യാര്‍ത്ഥി യുവജന സംഘടനകളും കര്‍ഷകരും സമരം ചെയ്യുന്ന താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജന്തര്‍ മന്തറില്‍ എത്തിയിട്ടുണ്ട്. ഈ മാസം 21ന് മുന്‍പ് ബ്രിജ് ഭൂഷണിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന അന്ത്യശാസനം. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ 21ന് ശേഷം സമരത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കാനാണ് കര്‍ഷക സംഘടനകളുടെയും കായിക താരങ്ങളുടെയും നീക്കം.