ഡല്‍ഹി: സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് ഉപയോക്താക്കള്‍ അറിയാതെ മൊബൈല്‍ ഫോണിന്‍റെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം വാട്സ് ആപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് ട്വിറ്ററിലെ എൻജിനീയറായ ഫോഡ് ഡാബിരി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലാണ് വാട്‌സാപ്പ് മൈക്ക് ഉപയോഗിച്ചതിന്റെ സമയക്രമം വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് ഫോഡ് ഡാബിരി പങ്കുവെച്ചത്. രാവിലെ 4.20 നും 6.53 നും ഇടയില്‍ വാട്സ് ആപ്പ് തന്‍റെ ഫോണിലെ മൈക്രോഫോണ്‍ ഉപയോഗിച്ചതിന്‍റെ സ്ക്രീന്‍ ഷോര്‍ട്ടും ഡാബിരി പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം, വാട്സ് ആപ്പ് മൊബൈല്‍ ഫോണിന്‍റെ മൈക്രോഫോണ്‍ ഉപയോഗിക്കുകയാണെന്ന ആരോപണത്തില്‍ വിശദീകരണവുമായി മെറ്റ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മൈക്രോഫോണിന്റെ ആക്‌സസിൽ പൂർണ നിയന്ത്രണം ഉപയോക്താക്കൾക്ക് തന്നെയാണെന്ന് വാട്സ് ആപ്പ് അറിയിച്ചു. വാട്സ് അപ്പ് മൈക്രോഫോണ്‍ ഉപയോഗിക്കുകയാണെന്ന തരത്തില്‍ ഉയര്‍ന്നുവന്ന ആരോപണം തെറ്റാണെന്നും അതൊരു ബഗ് മാത്രമാണെന്നും കമ്പനി അറിയിച്ചു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആപ്പ് മുഖേന ഉടമയറിയാതെ ഫോണിലെ മൈക്രോഫോൺ ആക്‌സസ്സ് ചെയ്യുന്നതല്ലെന്നും വാട്സ് ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കോൾ റെക്കോർഡിലും വോയ്‌സ് നോട്ട്സ്, വീഡിയോ റെക്കോഡര്‍ എന്നിവയിൽ മാത്രമാണ് വാട്സ് ആപ്പിന് ആക്‌സസുള്ളുവെന്നും വാട്സ് ആപ്പ് വ്യക്തമാക്കി.