കൊച്ചി: നെയ്‌മര്‍ സിനിമയുടെ സ്ക്രിപ്റ്റ് ഒരുപാട് ചിരിച്ചുകൊണ്ടാണ് കേട്ടതെന്ന് നടന്‍ നസ്ലിന്‍. പ്രേക്ഷകര്‍ക്കും സിനിമ ആസ്വദിക്കാന്‍ സാധിക്കുമെന്നാണ് കരുതെന്നും ചിത്രത്തിന് മികച്ച വിജയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നസ്ലിന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നേരത്തേ പരിചയമുണ്ടായിരുന്ന മാത്യുവിനെ ആദ്യമേ കാസ്റ്റ് ചെയ്ത ശേഷം നസ്ലിന്റെ ഡേറ്റ് കിട്ടുമോ എന്ന ടെൻഷനുണ്ടായിരുന്നു എന്ന സംവിധായകൻ സുധി മാഡിസന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു താരം.
ഞങ്ങളെ മനസ്സില്‍ വിചാരിച്ച് ഒരു കഥ എഴുതുക എന്ന് പറയുന്നതുതന്നെ വലിയ ഒരു അംഗീകാരമായിട്ടാണ് ഞാന്‍ കാണുന്നത്. ഒരു സംവിധായകന്‍ ഇങ്ങനെ പറയുമ്പോള്‍ ഞാനും മാത്യൂവും വളരുന്നുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ചിത്രത്തിന്‍റെ കഥ മാത്യൂ എന്നോട് പറഞ്ഞിരുന്നു. അതിനുശേഷമാണ് ഈ സിനിമയുടെ കഥ പറയാന്‍ സംവിധായകനും അണിയറ പ്രവര്‍ത്തകരും എത്തുന്നത്. സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ കുറെ ചിരിച്ചിരുന്നു. പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടമാകുമെന്നാണ് കരുതുന്നതെന്നും നസ്ലിന്‍ പറഞ്ഞു.
മെയ് 12-നാണ് നെയ്‌മര്‍ തിയേറ്ററിലെത്തിയത്. വിജയരാഘവൻ, ജോണി ആന്റണി സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഷാൻ റഹ്‌മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ ഒൻപത് ഗാനങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആൽബി ആന്റണിയാണ്. നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഫീനിക്സ് പ്രഭുവാണ് ആക്ഷൻ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്.