ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തിനായി മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും അവകാശവാദം ഉന്നയിക്കുന്നതിനിടെ തീരുമാനം ഇന്ന് രാത്രി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുമായി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേര്‍ന്നതിനുശേഷമായിരിക്കും ഖാര്‍ഗെ അന്തിമ തീരുമാനം അറിയിക്കുക.
അതേസമയം, കര്‍ണാടക നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്ത എഐസിസി നിരീക്ഷകർ ഓരോ എംഎൽഎയോടും നേരിട്ടുസംസാരിച്ച് അഭിപ്രായം തേടിയിരുന്നു. സിദ്ധരാമയ്യ ഇന്നു വൈകിട്ട് ഡൽഹിയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഡൽഹിയിലേക്ക് പോകണോ വേണ്ടയോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. ബെംഗളൂരുവിലെ ഹോട്ടലിൽ ഡി.കെ.ശിവകുമാർ എംഎൽഎമാരുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന അനൌദ്യോഗിക വിവരം.
ജനകീയതയും പ്രായവും കണക്കിലെടുത്തു സിദ്ധരാമയ്യയെ (75) മുഖ്യമന്ത്രിയാക്കാനാണു സാധ്യതയെന്നു പാർട്ടി വൃത്തങ്ങള്‍ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാനായി ശിവകുമാർ (60) തൽക്കാലം പിസിസി പ്രസിഡന്റായി തുടരുന്നതാണ് ഉചിതമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ വിലയിരുത്തുന്നു. ഇരു നേതാക്കള്‍ക്കും അനുയോജ്യമായ തീരുമാനത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്.