ബാംഗ്ലൂര്‍: മലയാളിയായ യു ടി ഖാദര്‍ കര്‍ണാടക നിയമസഭ സ്പീക്കറാകും. ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ചൊവ്വാഴ്ച (ഇന്ന്) രാവിലെ ഖാദര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ആര്‍.വി. ദേശ്പാണ്ഡെ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീല്‍ തുടങ്ങിയവരുടെ പേരുകളാണ് ആദ്യം സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് യു എ ഖാദറിന്‍റെ പേര് സ്പീക്കര്‍ നിര്‍ദ്ദേശിച്ചത്. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ചുമതലക്കാരന്‍ രണ്‍ദീപ് സിങ് സുര്‍ജെവാല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ ഖാദറുമായി കൂടിക്കാഴ്ച നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തെരെഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും ആദ്യമായി കർണാടക സ്പീക്കാറാകുന്ന വ്യക്തിയായി ഖാദർ മാറും. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു യു ടി ഖാദര്‍. രണ്ട് തവണ മന്ത്രിയായിരുന്നു. മംഗളൂരു മണ്ഡലത്തിൽ നിന്നും അഞ്ചാം തവണയാണ് ഖാദർ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. കാസർക്കോട് സ്വദേശികളായ ഖാദറിന്റെ കുടുംബം വർഷങ്ങളായി മംഗളൂരുവിലാണ് താമസം.