ജയ്‌പൂര്‍: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിച്ചാൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോൺഗ്രസിലെ എല്ലാവരും ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം അവസാനത്തോടെ തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് മെയ് 15ന് നടന്ന യോഗത്തിൽ പൈലറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനുപിന്നാലെ സ്വന്തം പാർട്ടികളുടെ നേതൃത്വത്തിലുള്ള സർക്കാരുകൾക്ക് അന്ത്യശാസനം നല്‍കുന്ന നേതാക്കന്മാരെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് " ഈ വിഷയം മാധ്യമങ്ങളാണ് ആഘോഷമാകുന്നത്. തങ്ങള്‍ ഇത്തരം വിഷയങ്ങളെ കാര്യമായി എടുത്തിട്ടില്ല. കോൺഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ഞങ്ങൾ വിജയിച്ച് തിരിച്ചുവരുമെന്നും" ഗെഹ്ലോട്ട് പറഞ്ഞു.
ഈ വർഷം അവസാനം രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. രാജസ്ഥാനുമായി ബന്ധപ്പെട്ട് കോൺഗ്രസ് അടുത്ത ദിവസങ്ങളിൽ ഡൽഹിയിൽ യോഗം ചേർന്നേക്കും. ചർച്ചകൾ ഉണ്ടാകും, എല്ലാവരും അവരവരുടെ നിർദ്ദേശങ്ങൾ നൽകുമെന്നും അതിന് ശേഷം ഹൈക്കമാൻഡ് അന്തിമ തീരുമാനം അറിയിക്കുമെന്നും ഗെലോട്ട് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ ഒരു തീരുമാനമെടുത്താൽ, എല്ലാവരും തീരുമാനം അംഗീകരിക്കും. കർണാടകയുടെ വിജയം പ്രതീക്ഷയാണ് നല്‍കുന്നത്. അതിനെക്കുറിച്ചും ചർച്ചകൾ ഉണ്ടാകും. നമ്മൾ എല്ലാവരും ഒരുമിച്ച് എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും സർക്കാരുകൾ രൂപീകരിക്കുന്നത് പണം കൊണ്ടല്ലെന്നും കർണാടകയിലെ ജനങ്ങൾ ബിജെപിയെ പഠിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.