പാരീസ്: ഈ സീസണ്‍ അവസാനിക്കുന്നതോടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി പി എസ് ജി വിടുമെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പി.എസ്.ജി. ജഴ്‌സിയില്‍ മെസ്സിയുടെ അവസാന മത്സരമായിരിക്കുമെന്ന് പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍ അറിയിച്ചു. 'ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ശനിയാഴ്ച പിഎസ്ജി ജഴ്സിയിൽ അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കും. ഊഷ്മളമായ ഒരു വിടവാങ്ങൽ അദ്ദേഹത്തിനു ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ' - ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍ പറഞ്ഞു.
മെസി പിഎസ്‌ജി വിടുമെന്ന് നേരത്തെ ഉറപ്പായതാണെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. മെസിക്കായി വലവിരിച്ച് മുന്‍ ക്ലബ് ബാഴ്‌സലോണയും സൗദി ക്ലബ് അൽ ഹിലാലും അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മിയാമിയും ചില പ്രീമിയര്‍ ലീഗ് ക്ലബുകളും രംഗത്തുണ്ട്. അതേസമയം, മെസിക്കായി ബാഴ്‌സലോണയുടെ വാതിലുകള്‍ എന്നും തുറന്നിട്ടിരിക്കുകയാണെന്ന് പരിശീലകന്‍ സാവി അടുത്തിടെ പറഞ്ഞു. മെസി, സാവി, ഇനിയേസ്റ്റ എന്നിവരുടെ കാലത്താണ് ബാഴ്‌സലോണ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബ്ബായി മാറിയത്.
21 വർഷത്തെ ബന്ധമുപേക്ഷിച്ച് 2021ലാണ് മെസി പിഎസ്‌ജിയിലെത്തിയത്. ലിയോണല്‍ മെസിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ക്ലബ് പ്രസിഡന്‍റ് ലാപോര്‍ട്ടയും മെസിയുടെ അച്ഛന്‍ ജോര്‍ജെ മെസിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വളരെ പ്രതീക്ഷയോടെയാണ് ഫുട്ബോള്‍ ആരാധകര്‍ ഈ വാര്‍ത്തയോട് പ്രതികരിക്കുന്നത്.