ഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാലുവർഷത്തേക്ക് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിയാണ് (National Anti Doping Agency) താരത്തിനെതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ രണ്ട് ഉത്തേജക മരുന്ന് പരിശോധനയിലും ദ്യുതി ചന്ദ് പരാജയപ്പെട്ടിരുന്നു. ഇതോടെ ജനുവരി മൂന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ദ്യുതിക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഡിസംബർ അഞ്ചിനും ഇരുപത്തിയാറിനുമായാണ് ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി (നാഡ) ദ്യുതിയുടെ സാമ്പികളുകൾ പരിശോധനയ്‌ക്കെടുത്തത്. രണ്ട് പരിശോധനകളിലും ദ്യുതിയുടെ ശരീരത്തിൽ ഉത്തേജക മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. വിലക്ക് നിലവിൽ വന്ന ജനുവരി മൂന്നുമുതൽ ദ്യുതി പങ്കെടുത്ത മത്സരങ്ങളിലെ ഫലങ്ങളും മെഡലുകളും അസാധുവായി പ്രഖ്യാപിക്കുമെന്ന് നാഡ അധ്യക്ഷ ചൈതന്യാ മഹാജൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്തെ ഏറ്റവും വേഗതയേറിയ വനിതയെന്ന് അറിയപ്പെടുന്ന ദ്യുതി ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 100, 200 മീറ്ററുകളിൽ വെളളി നേടിയ താരമാണ്. ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ സ്വർണം നേടിയിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ്. ദ്യുതിക്ക് 21 ദിവസത്തിനകം വിലക്കിനെതിരെ അപ്പീൽ പോകാൻ അവസരമുണ്ട്.