ന്യൂയോര്‍ക്ക്: ഫ്രഞ്ച് ക്ലബ് പി എസ് ജി വിട്ട ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്. അമേരിക്കൻ ക്ലബായ ഇന്റർ മയാമിയുമായി താരം രണ്ട് വർഷത്തെ കരാര്‍ ആണ് ഒപ്പുവെച്ചത്. യൂറോപ്പിനു പുറത്തുള്ള ക്ലബുമായി മെസ്സി കരാറിലെത്തുന്നത് ഇതാദ്യമാണ്. സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് മയാമി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മെസ്സി പഴയ തട്ടകമായ ബാഴ്‌സയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പുതിയ വാര്‍ത്ത പുറത്തുവന്നത്.
ലാ ലിഗയിലെ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ (എഫ്എഫ്പി) ചട്ടങ്ങളാണ് ബാഴ്‌സയ്ക്കും മെസ്സിക്കും മുന്നില്‍ തടസ്സമായി നിന്നിരുന്നത്. ചട്ടങ്ങളനുസരിച്ച് കളിക്കാരുടെ ട്രാന്‍സ്ഫറിനും പ്രതിഫലത്തിനുമായി ഒരു ക്ലബ്ബിനും കൈവിട്ട് തുക ചിലവഴിക്കാനാവില്ല. 2021ല്‍ എഫ്എഫ്പി ചട്ടങ്ങള്‍ പാലിക്കാനാവില്ല എന്ന ഘട്ടത്തിലാണ് ബാഴ്സയിലേക്കുള്ള മെസിയുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലായത്.
പി എസ് ജിയില്‍ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിമായി മെസ്സി കരാര്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏകദേശം 3270 കോടി രൂപയാണ് മെസ്സിക്കായി ക്ലബ് വാഗ്ദാനം ചെയ്തത്.