തിരുവനന്തപുരം: ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്പീക്കര്‍ എ എന്‍ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. ശനിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ഇന്ന് വൈകിട്ട് സൗഹൃദ സമ്മേളനമുണ്ടെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. ജൂണ്‍ 11ന് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രവാസി മലയാളികള്‍, ഐടി വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, വനിതാ സംരംഭകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ജൂണ്‍ 14ന് ക്യൂബൻ തലസ്ഥാനമായ ഹവാനയിലേക്ക് പുറപ്പെടുന്ന മുഖ്യമന്ത്രി രണ്ടുദിവസം അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. അരോഗ്യമേഖലയിലെ നേട്ടങ്ങള്‍ വിലയിരുത്താനാണ് ക്യൂബ സന്ദര്‍ശനം. ഈ യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജുമുണ്ടാകും. ചീഫ് സെക്രട്ടറിയടക്കം ഏഴ് ഉദ്യോഗസ്ഥര്‍ യുഎസ് സന്ദര്‍ശനത്തിലും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കം ഏഴുപേര്‍ ക്യൂബ സന്ദര്‍ശനത്തിലും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.
ലോക കേരളസഭയുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കും വിദേശസന്ദര്‍ശനം ധൂര്‍ത്താണെന്ന ആരോപണങ്ങള്‍ക്കും ഇടയിലാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്‍റെയും അമേരിക്കന്‍ സന്ദര്‍ശനം.