പാരിസ്: ഫുട്ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സി പി എസ് ജി വിട്ടതിനുപിന്നാലെ ക്ലബ് വിടാനൊരുങ്ങി കിലിയന്‍ എംബാപ്പെ. കരാര്‍ പുതുക്കില്ലെന്ന് എംബാപ്പെ പി എസ് ജിയെ അറിയിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2024ൽ താരത്തിന്റെ കരാർ അവസാനിക്കാനിരിക്കെയാണ് കത്തുമുഖേന എംബാപ്പെ മാനേജ്മെന്‍റിനെ ഇക്കാര്യം അറിയിച്ചത്. എംബാപ്പെക്കായി ദീര്‍ഘനാളായി രംഗത്തുള്ള റയല്‍ മാഡ്രിഡിലേക്കായിരിക്കും താരം പോകുകയെന്നാണ് റിപ്പോര്‍ട്ട്.
എംബാപ്പെയും മെസിയും നെയ്മറുമുണ്ടായിട്ടും കഴിഞ്ഞ രണ്ട് സീസണിലും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ പി എസ് ജിക്കായിരുന്നില്ല. ചാമ്പ്യന്‍സ് ലീഗിലും യൂറോപ്യന്‍ ലീഗിലും മികച്ച റെക്കോര്‍ഡുള്ള റയലിനെപ്പോലൊരു ക്ലബ്ബില്‍ എത്തിയാല്‍ മാത്രമെ തനിക്ക് കരിയറില്‍ നേട്ടമുണ്ടാക്കാനാവു എന്ന തിരിച്ചറിവിലാണ് എംബാപ്പെ പി എസ് ജി വിടാനൊരുങ്ങുന്നത്. ഫ്രഞ്ച് മാധ്യമമായ 'ലെ ക്വിപ്പ്' ആണ് വാർത്ത പുറത്തുവിട്ടത്.
എംബാപ്പെയെ ഫ്രീ ഏജന്‍റാക്കി വിടുന്നത് പി എസ് ജിക്ക് വലിയ നഷ്ടമാകും. കരാര്‍ തീരുന്നതോടെ ഫ്രീ ഏജന്‍റാവുന്ന കളിക്കാരന് മറ്റേത് ക്ലബ്ബുമായി വേണമെങ്കിലും കരാറൊപ്പിടാം. എന്നാല്‍ കരാര്‍ കാലവധിയിലാണെങ്കില്‍ നിലവിലെ ക്ലബ്ബിന് കളിക്കാരനെ വാങ്ങുന്ന ക്ലബ്ബ് ട്രാന്‍ഫര്‍ ഫീസ് നല്‍കണം. അതേസമയം, കഴിഞ്ഞയാഴ്ചയാണ് പിഎസ്ജി വിട്ട് ലയണൽ മെസി അമേരിക്കന്‍ ക്ലബായ ഇന്‍റര്‍ മയാമിയിലേക്ക് കുടിയേറിയത്. നെയ്മറും പി എസ് ജി വിടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.