ഡല്‍ഹി: ഇലോണ്‍ മസ്കിന്‍റെ സ്പേസ് കമ്പനിയായ സ്പേസ് എക്സിലെയിലേക്ക് 14 വയസുകാരനെ എഞ്ചിനീയറായി നിയമിച്ച് ഇലോണ്‍ മസ്ക്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ ഒന്നിലേക്കാണ് കൈറൻ ക്വാസി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സാങ്കേതികമായി ഏറെ വെല്ലുവിളി നിറഞ്ഞ സ്പേസ് എക്സിന്റെ ഇന്‍റര്‍വ്യൂ പൂര്‍ത്തിയാക്കിയാണ് ഈ പതിനാലുകാരന്‍ ജോലിയില്‍ പ്രവേശിച്ചത്. 11-ാം വയസ്സ് മുതൽ കമ്പ്യൂട്ടർ സയൻസും എൻജിനീയറിങ്ങും പഠിക്കാൻ തുടങ്ങിയ കൈറൻ ക്വാസി സാന്താ ക്ലാര സർവകലാശാലയുടെ 172 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി എന്ന റെക്കോർഡും അടുത്തിടെ സ്വന്തമാക്കിയിരുന്നു.
ലോകത്തിലെ തന്നെ 'ഏറ്റവും ബെസ്റ്റ്, ബ്രൈറ്റെസ്റ്റ്, സ്മാര്ട് എൻജിനീയറെ' തിരഞ്ഞെടുത്തു എന്ന ക്യാപ്ഷനോടെയാണ് ഔദ്യോഗികമായി സ്പേസ് എക്സ് ഈ വിവരം പങ്കുവെച്ചത്. അതേസമയം, സ്‌പേസ് എക്‌സിലെ എൻജിനീയറിങ് ജോലി ആരംഭിക്കുന്നതിൽ ഏറെ ആവേശഭരിതനാണ്. ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ തന്നെക്കൊണ്ട് സാധിക്കുന്നത് എല്ലാം ചെയ്യുമെന്നും ക്വാസി മാധ്യമങ്ങളോട് പറഞ്ഞു.
ലോകമെമ്പാടുമുള്ള ശാസ്ത്ര കോൺഫറൻസുകളിലും ഇവന്റുകളിലും കൈറൻ സംസാരിച്ചിട്ടുണ്ട്. യുവ ശാസ്ത്രഞ്ജനെന്ന നിലയിൽ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.