ബാങ്ക് തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും റിസർവ്വ് ബാങ്ക് ഒത്താശ നല്‍കുകയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും ഇനിമേൽ തങ്ങളുടെ വായ്പ കുടിശിക ഇത്തരത്തിൽ ഒറ്റത്തവണ തീർപ്പുകല്പ്പിക്കുന്നതിന് ബാങ്കുകളെ സമീപിക്കാം. ബാങ്കുമായി ധാരണയെത്തിയാൽ അവർക്കുള്ള വായ്പാ നിരോധനം ഒഴിവാകും. പിന്നെയും തട്ടിപ്പിനും വെട്ടിപ്പിനും ബാങ്കിൽ നിന്നും വായ്പയെടുക്കാന്‍ സാധിക്കുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ബാങ്ക് തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും റിസർവ്വ് ബാങ്കിന്റെ ഒത്താശ
ബാങ്ക് വായ്പയിൽ കുടിശിക വരുത്തുന്നവരെ മൂന്നായി തിരിക്കാം. ഒന്ന്, വെട്ടിപ്പുകാർ. പണം തിരിച്ചടയ്ക്കാൻ കഴിവുണ്ടായിട്ടും കുടിശിക വരുത്തുന്നവർ (wilful defaulters). രണ്ട്, തട്ടിപ്പുകാർ. മനപൂർവ്വം തെറ്റായ രേഖകൾ നൽകി ബാങ്ക് പണം തട്ടിയെടുക്കാൻ വായ്പയെടുക്കുന്നവർ (frauds). മൂന്ന്, ബിസിനസ് പൊളിഞ്ഞതുകൊണ്ടും മറ്റും വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവർ. ഇവരിൽ ആദ്യത്തെ രണ്ടുപേരോടും കർശനമായ നിലപാടാണ് ആർബിഐ സ്വീകരിച്ചു വന്നിട്ടുള്ളത്. ഇവർക്കെതിരെ കേസെടുക്കും. ഇവർക്ക് പിന്നീട് വായ്പയെടുക്കാൻ അവകാശം ഉണ്ടാവില്ല. ഇതുവരെ തുടർന്ന ഈ നയം ഒരു ഉത്തരവിലൂടെ മാറ്റിയിരിക്കുകയാണ്.
പുതിയ ഉത്തരവ് പ്രകാരം തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും മറ്റു വായ്പ കുടിശികക്കാരെപ്പോലെ വായ്പ റീസ്ട്രക്ച്ചർ ചെയ്യുന്നതിന് ബാങ്കുകളെ സമീപിക്കാവുന്നതാണ്. റീസ്ട്രക്ച്ചറിംഗ് എന്നു പറഞ്ഞാൽ വായ്പയുടെ പലിശയും മുതലിന്റെ ഒരു ഭാഗവും ഉഭയകക്ഷി ചർച്ചയിലൂടെ വേണ്ടെന്നുവച്ച് നിലവിലുള്ള കുടിശിക വായ്പയെ പുതിയ വായ്പയായി മാറ്റുന്ന പരിപാടിയാണ്. തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും ഇനിമേൽ തങ്ങളുടെ വായ്പ കുടിശിക ഇത്തരത്തിൽ ഒറ്റത്തവണ തീർപ്പുകല്പ്പിക്കുന്നതിന് ബാങ്കുകളെ സമീപിക്കാം. ബാങ്കുമായി ധാരണയെത്തിയാൽ അവർക്കുള്ള വായ്പാ നിരോധനം ഒഴിവാകും. പിന്നെയും തട്ടിപ്പിനും വെട്ടിപ്പിനും ബാങ്കിൽ നിന്നും വായ്പയെടുക്കാം.
മോദിയുടെ എട്ടുവർഷക്കാലത്തിനിടയിൽ (2014-15/2021-22) ബാങ്കുകളുടെ മൊത്തം നിഷ്ക്രിയാസ്തികൾ 66.5 ലക്ഷം കോടി രൂപ വരും. ഇതിൽ 14.5 ലക്ഷം കോടി രൂപ എഴുതിത്തള്ളി. അതായത് നിഷ്ക്രിയാസ്തികളുടെ 22 ശതമാനത്തിലേറെ മോദി സർക്കാർ എഴുതിത്തള്ളി. ഇതുവെറും സാങ്കേതികം മാത്രമാണ്. എഴുതിത്തള്ളിയ കിട്ടാക്കടങ്ങൾ കേസ് നടത്തി തിരികെ വാങ്ങുമെന്നാണ് ബിജെപി വക്താക്കൾ പറയാറ്. ഇതുവരെ ഇത്തരത്തിൽ തിരിച്ചു പിടിച്ചത് എല്ലാ വർഷവും 10-20 ശതമാനം വീതമേ വരൂ. ഇനിയിപ്പോൾ ഭീമൻ തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും പേടിക്കേണ്ട. രാഷ്ട്രീയ സ്വാധീനംവച്ച് ബാങ്കുകളുമായി ഒത്തുതീർപ്പിലെത്തി തട്ടിപ്പ് തുടരാം.
ആരാണ് ഈ വെട്ടിപ്പുകാർ? ഇവരിൽ 15 ശതമാനം ഗുജറാത്തിൽ നിന്നാണ്. ഋഷി അഗർവാളിന്റെ എബിജി ഷിപ്പ് യാർഡ് 28 ബാങ്കുകളിൽ നിന്ന് 23000 കോടി രൂപയാണ് ചോർത്തിയിട്ടുള്ളത്. ഇവരിൽ പലർക്കും ബിജെപിയുമായി വലിയ ബന്ധമുള്ളവരാണ്. വിൻസം ഡയമണ്ട്സിന്റെ ജതിൻ മേത്ത അദാനിയുടെ ബന്ധുവാണ്. ആർബിഐയുടെ ഈ പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ വിജയ് മല്യ, മെഹുൽ ചോംക്സി, നീരവ് മോദി തുടങ്ങിയവർക്കൊക്കെ വിദേശത്ത് ഒളിവിൽ കഴിയേണ്ട. അവർക്കു നാട്ടിലേക്കു തിരിച്ചു വരാം. തെരഞ്ഞെടുപ്പിനു മുമ്പുള്ള കൊടിയ രാഷ്ട്രീയ അഴിമതിയാണ് ബാങ്കിംഗ് മേഖലയിലെ ഈ പുതിയ ഉത്തരവ്.
ഈ വൻകിട മാത്രമല്ല 42 കോടി രൂപ മുദ്രാ വായ്പ ഗുണഭോക്താക്കളുണ്ട്. ഇവർക്ക് 24 ലക്ഷം കോടി രൂപയാണ് വായ്പ നൽകിയിട്ടുള്ളത്. ഇവയുടെ വിതരണം തികച്ചും രാഷ്ട്രീയ പക്ഷപാതപരമായിട്ടായിരുന്നു. യുപി തെരഞ്ഞെടുപ്പിൽ വിജയിച്ചത് മുദ്രാ ലോൺ ഉദാരമായി വിതരണം ചെയ്തുകൊണ്ടാണ്. ഇപ്പോൾ അവയിൽ നല്ലപങ്കും കുടിശികയാണ്. മുദ്രാ വായ്പ കുടിശികയായാൽ 25 ശതമാനം ബാങ്ക് നൽകിയാൽ മതി. 75 ശതമാനം കേന്ദ്ര സർക്കാർ ഉണ്ടാക്കിയ ഗ്യാരണ്ടി ഫണ്ടിൽ നിന്നും നൽകും. ഈ പണി തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വായ്പ ലഭിച്ചവരിൽ പലരും തട്ടിപ്പിനും വെട്ടിപ്പിനും വേണ്ടി വായ്പയെടുത്ത ബിജെപി അനുഭാവികളാണ്. അവർക്കും ഈ പുതിയ ഉത്തരവ് കുശാലായി.