ചെന്നൈ: ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മാമന്നന്‍' സിനിമയുടെ റിലീസ് തടയണമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. രാമ ശരവണന്‍ എന്ന നിര്‍മ്മാതാവാണ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഉദയനിധി സ്റ്റാലിന്‍ 25 കോടി നഷ്ടപരിഹാരം നല്‍കണം. അല്ലെങ്കില്‍ സിനിമയുടെ റിലീസ് തടയണം എന്നാണ് പരാതിക്കാരന്റെ ഹര്‍ജിയില്‍ അവശ്യപ്പെടുന്നത്.
ഉദയനിധി സ്റ്റാലിനെ നായകനാക്കി 2018ല്‍ ‘ഏയ്ഞ്ചല്‍’ എന്ന സിനിമ ചിത്രീകരണം ആരംഭിച്ചിരുന്നു. 80 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു, ഇതിന്റെ ബാക്കി 20 ചിത്രീകരിക്കാന്‍ ഉദയനിധി ഡേറ്റ് നല്‍കിയില്ല എന്നാണ് നിര്‍മ്മാതാവ് ആരോപിക്കുന്നത്. തന്റെ ചിത്രത്തിന് മുമ്പ് ഉദയനിധി തന്നെ നിര്‍മ്മിക്കുന്ന ചിത്രം ഇറങ്ങിയാല്‍ അത് തനിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നാണ് ഇയാള്‍ ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി സ്വീകരിച്ച് കോടതി ഉടന്‍ വാദം കേള്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവിസ് നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 29 ന് തിയറ്ററുകളിലെത്തും. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ വടിവേലുവും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ. ശക്തമായ രാഷ്ട്രീയ വിഷയമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍ ആണ്.