300 അഭയാര്‍ഥികളുമായി പോയ മൂന്ന് ബോട്ടുകൾ സ്‌പെയിനിലെ കാനറി ദ്വീപുകള്‍ക്കിടയില്‍വെച്ച് കാണാതായതായി റിപ്പോര്‍ട്ട്. വാക്കിംഗ് ബോർഡേഴ്‌സ് എന്ന മനുഷ്യാവകാശ സംഘടനയാണ് വാര്‍ത്ത പുറത്തുവിട്ടത്. സെനഗലിൽ നിന്ന് സ്പെയിനിലേക്ക് അഭയംതേടി പോയ ആഫ്രിക്കൻ വംശജരെ കാണാതായിട്ട് 15 ദിവസം പിന്നിട്ടു. സെനഗലിന്റെ തെക്ക് ഭാഗത്തുള്ള കഫൗണ്ടനിൽ നിന്നാണ് മൂന്ന് ബോട്ടുകളും യാത്ര തിരിച്ചതെന്ന് വാക്കിംഗ് ബോർഡേഴ്‌സ് പ്രതിനിധി ഹെലേന മലെനോ പറഞ്ഞു. ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട സെനഗലില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥമാണ് ആളുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നത്.
കാണാതായ ബോട്ടുകള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി സ്പെയിന്‍ അറിയിച്ചു. പശ്ചിമാഫ്രിക്കയിൽ നിന്ന് കാനറി ദ്വീപുകളില്‍ എത്തുകയെന്നത് ഏറ്റവും അപകടകരമായ കാര്യമാണ്. ശക്തമായ അറ്റ്ലാന്റിക് പ്രവാഹങ്ങളുള്ള ആ റൂട്ടിലൂടെ മത്സ്യബന്ധന ബോട്ടുകളിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ അപകട സാധ്യത വര്‍ധിക്കും. കഴിഞ്ഞ വർഷം മാത്രം ഈ വഴി സ്പാനിഷ് ദ്വീപുകളിൽ എത്താൻ ശ്രമിച്ച 559 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) പറയുന്നു. 2021-ല്‍ 1,126 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2023 ന്റെ ആദ്യ പകുതിയിൽ, കടൽ മാർഗം സ്പെയിനിലെത്താൻ ശ്രമിക്കുന്നതിനിടെ കുറഞ്ഞത് 951 കുടിയേറ്റക്കാരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതില്‍ 112 സ്ത്രീകളും 49 കുട്ടികളും ഉൾപ്പെടുന്നു. ആദ്യത്തെ ആറ് മാസത്തിനുള്ളിൽ സ്പെയ്ന്‍ ലക്ഷ്യമാക്കി പുറപ്പെട്ട ബോട്ടുകളുടെ എണ്ണം കുറവാണെങ്കിലും മരണസംഖ്യ കൂടുതലാണ്. സ്പെയിന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023 ന്റെ ആദ്യ പകുതിയിൽ 12,192 അഭയാര്‍ഥികളാണ് കടല്‍ മാര്‍ഗം സ്പെയിനില്‍ എത്തിയത്.