അതിഥി തൊഴിലാളികളുമായി ഇന്ന് 5 ട്രെയിനുകൾ പുറപ്പെടും. ബീഹാറിലേക്കാണ് ട്രെയിനുകൾ പോകുന്നത്. കോഴിക്കോട്, കണ്ണൂർ, തൃശൂർ, എന്നിവിടങ്ങളിൽ നിന്ന് ഓരോ ട്രെയിനുകളും എറണാകുളത്തു നിന്നും 2 ട്രെയിനുകളുമാണ് സർവീസ് നടത്തുക. തൊഴിലാളികളെ യാത്രയാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. നാട്ടിലേക്ക് പോകേണ്ടവരുടെ റജിസ്ട്രേഷൻ ഇന്നലെ പൂർത്തിയായിരുന്നു. റജിസ്റ്റർ ചെയ്തവരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധനക്ക് വിധേയരാക്കി. അസുഖ ബാധിതരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. പരിശോധന പൂർത്തിയായവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകും. തൊഴിലാളികളെ അതത് പ്രദേശങ്ങളിൽ നിന്ന് കെഎസ്ആർടിസി ബസിൽ റെയിൽവെ സ്റ്റേഷനുകളിൽ എത്തിക്കും. ഇതിനായി വിവിധ ഇടങ്ങളിൽ ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ വടകര മുക്കം താമരശേരി ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നാട്ടിലേക്ക് തിരിക്കുന്നത്. 2500 ഓളം തൊഴിലാളികളാണ് യാത്രക്ക് ഒരുങ്ങുന്നത്. രണ്ട് മണിയോടെ തൊഴിലാളികളെയും കൊണ്ട് ബസുകൾ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തും. മൂന്ന് മണിയോടെ ട്രെയിൻ പുറപ്പെടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്നലെ കോഴിക്കോട് നിന്നും അതിഥി തൊഴിലാളികളുമായി ട്രെയിൻ ഝാർഖണ്ഡിലേക്ക് തിരിച്ചിരുന്നു 1175 തൊഴിലാളികളും 4 കുട്ടികളുമാണ് കേരളത്തിൽ നിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചത്. 42 കെഎസ്ആർടിസി ബസുകളിലായാണ് ഇവർ റെയിൽവെ സ്റ്റേഷനിൽ എത്തിയത് വിവിധ ലേബർ ക്യാമ്പുകളിൽ നിന്നാണ് ഇവർ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. മുഴുവൻ തൊഴിലാളികളെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കി. യാത്രക്കിടെ ആവശ്യമായ ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം ഇവർക്ക് നൽകി. ടോക്കൺ നൽകിയാണ് ഓരോരുത്തരെയും പ്ലാറ്റ്ഫോമിൽ പ്രവേശിപ്പിച്ചത്. ടോക്കൺ പ്രകാരമാണ് ഇവരെ ബോഗികളിൽ കയറ്റിയത്. തൊഴിലാളികൾക്ക് നിർദ്ദേശം നൽകാൻ ഭാഷയറിയുന്നവരെ പ്ലാറ്റ്ഫോമിൽ നിയോഗിച്ചിരുന്നു. ജില്ലാ കളക്ടറും പൊലീസ് കമ്മീഷണറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 33 മണിക്കൂർ യാത്രചെയ്ത് മറ്റന്നാൾ ഉച്ചക്ക് ശേഷം തൊഴിലാളികൾ ഝാർഖണ്ഡിൽ എത്തും. കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ചാണ് യാത്ര. നോൺ സ്റ്റോപ്പ് ട്രെയിനാണ് ഓടുന്നത്. എന്നാൽ റെയിൽവെ സാങ്കേതിക നടപടികളുടെ ഭാഗമായി ട്രെയിൻ നിർത്തിയാൽ ബോഗികളിൽ നിന്ന് പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.