മുംബൈയില്‍ നിന്നെത്തിയ കാലടി ഒലുവഞ്ചേരി സ്വദേശി 38 കാരന്‍, മാറഞ്ചേരി പരിച്ചകം സ്വദേശി 40 കാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതരായി ചികിത്സയിലില്ല. കൊവിഡ് ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും വിദഗ്ധ ചികിത്സയെ തുടര്‍ന്ന് രോഗമുക്തരായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലെ സ്‌റ്റെപ് ഡൗണ്‍ ഐസിയുവിലേയ്ക്ക് മാറ്റി.
ജില്ലയിലിപ്പോള്‍ ആകെ 1,741 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 70 പേരെ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,741 ആയി. 21 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 19, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 1,661 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 59 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.
ആരോഗ്യ ജാഗ്രത ഒരു കാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ കളക്ടർ അഭ്യര്‍ഥിച്ചു. രോഗ വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും ജില്ലയില്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു ഇതര സംസ്ഥാനങ്ങളിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് നിരവധി മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും വരും ദിവസങ്ങളില്‍ ജില്ലയിലെത്തും. ഈ സാഹചര്യത്തില്‍ ചെറിയ അശ്രദ്ധപോലും രോഗ വ്യാപനത്തിന് കാരണമാവും. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം- ജില്ലാ കളക്ടർ പറഞ്ഞു