ജയ്പൂർ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇത് കോണ്‍ഗ്രസിന്‍റെ തീരുമാനമാണ്. ഇന്ത്യാ സഖ്യത്തിന്‍റെ അഭിപ്രായം എല്ലാ പാര്‍ട്ടികളും കൂടിയിരുന്ന് ആലോചിച്ച് തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കോണ്‍ഗ്രസ് എങ്ങനെ സ്വന്തം നിലക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി ചോദിക്കുന്നത്. സഖ്യത്തെ കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തുകഴിഞ്ഞെന്നും ഇന്ത്യാ സഖ്യം തകര്‍ന്നടിയുമെന്നും ബിജെപി വക്താവ് സുധാൻഷു ത്രിവേദി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുതെന്നും ഗെലോട്ട് പറഞ്ഞു. 2014-ൽ 31 ശതമാനം വോട്ടുകൾ നേടിയാണ് ബിജെപി അധികാരത്തിൽ വന്നത്. ബാക്കിയുള്ള 69 ശതമാനം പേർ അദ്ദേഹത്തിനെതിരായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'കഴിഞ്ഞ മാസം ബംഗളൂരുവിൽ ഇന്ത്യ സഖ്യകക്ഷികൾ യോഗം ചേർന്നപ്പോൾ എൻഡിഎ വിറച്ചു. 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ 50% വോട്ടുകൾ നേടി എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് മാധ്യമങ്ങള്‍ പറയുന്നു. നിങ്ങളെത്ര കുഴലൂതിയാലും അത് നടക്കില്ല. മോദിക്ക് അയാളുടെ ജനപ്രീതിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ സാധിക്കാത്തത് ഇപ്പോള്‍ സാധിക്കുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ജനാധിപത്യത്തിൽ ഭാവിയെക്കുറിച്ച് പ്രവചനങ്ങൾ നടത്തുക സാധ്യമല്ല. എങ്കിലും ഒരു കാര്യം പറയാം - മോദി ഇനി പ്രധാനമന്ത്രിയാകില്ല - അശോക് ഗെലോട്ട് പറഞ്ഞു.