മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
മലയാളിയുടെ ചുണ്ടില്‍ കാലങ്ങളായി ഉയരുന്ന ഈ ഓണപ്പാട്ട് ആരെഴുതിയതാണ്? എല്ലാ ഓണക്കാലത്തും ഇങ്ങനെയൊരു ചോദ്യം ഉയരാറുണ്ട്. ചര്‍ച്ചകള്‍ നടക്കാറുണ്ട്. എഴുതിയത് ആരാണെന്ന് അറിയില്ലെങ്കിലും രചനാകാലം ഒമ്പതോ പത്തോ ശതകങ്ങളാണെന്ന് കവിയും ഭാഷാ പണ്ഡിതനുമായ ഉള്ളൂർ എസ്. പരമേശ്വരയ്യർ പറഞ്ഞിട്ടുണ്ട്. സാമൂഹ്യ പരിഷ്‌കര്‍ത്താവും ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനുമായ സഹോദരന്‍ അയ്യപ്പനാണ് ഈ പാട്ട് എഴുതിയതെന്ന് പറയുന്നവരും ഉണ്ട്. പല കാലത്തായി പലരുടെയും പേരുകള്‍ ഇതിന്റെ കര്‍തൃത്വവുമായി ബന്ധപ്പെട്ട് കേട്ടു പോരുന്നു.
സഹോദരന്‍ അയ്യപ്പനും മുമ്പേ ഈ പാട്ടുണ്ടായിരുന്നു എന്നാണ് എഴുത്തുകാരനായ മനോജ് കുറൂര്‍ പറയുന്നത്. സഹോദരന്‍ അയ്യപ്പന്‍ ജനിക്കും മുമ്പേ അന്തരിച്ച ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ജര്‍മ്മനിയിലേക്കു കൊണ്ടുപോയ മലയാളകൃതികള്‍ക്കൊപ്പും ഈ പാട്ടുള്ളതായി തെളിവു സഹിതം മനോജ് പറയുന്നു. എന്നാല്‍, ഈ ഗാനം ഒമ്പതോ പത്താ നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതാവാനും ഇടയില്ലെന്ന് ഡോ. അജയ് ശേഖറും പറയുന്നു. ഭാഷയുടെ വ്യക്തതയും സ്വഭാവവും പരിഗണിച്ചാല്‍, ആ ഗാനം ഒമ്പതോ പത്തോ നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതാവാന്‍ ഇടയില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. സഹോദരന്‍ അയ്യപ്പൻ നവോത്ഥാന കാലത്തെ സാമൂഹിക നവീകരണ ശ്രമങ്ങളുടെ ഭാഗമായി ഈ പാട്ടിനെ അവലംബമാക്കി മറ്റൊരു സ്വതന്ത്രകൃതി രചിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്.
കേരള സര്‍വ്വകലാശാല പ്രസിദ്ധീകരണമായ 'പാട്ടുകള്‍' ഒന്നാം ഭാഗത്തില്‍നിന്ന് ഓണവിജ്ഞാനകോശത്തില്‍ മഹാബലിചരിതം ഓണപ്പാട്ടിന്റെ മറ്റൊരു പാഠം ഉദ്ധരിച്ചിട്ടുണ്ട്. അതില്‍
ശങ്കരനിര്‍മ്മിതമായ പാട്ടു
വിദ്യയില്ലാത്തവര്‍ ചൊല്ലുന്നേരം
വിദ്വാന്മാര്‍ കണ്ടതില്‍ കുറ്റം തീര്‍പ്പിന്‍
എന്നു കവിയെക്കുറിച്ചു സൂചനയുണ്ട്. എങ്കിലും വാമൊഴി സാഹിത്യത്തിലെ പാഠഭേദസാധ്യതകളും പില്‍ക്കാലത്ത് അധികമായി വന്നു ചേരുന്ന ചില പരാമര്‍ശങ്ങളും (ഉദാ: കേരളഭാഷാഗാനങ്ങളിലെ ഓണപ്പാട്ടില്‍ 'തുഞ്ചത്തു രാമനെ'ക്കുറിച്ചുള്ള സൂചന) പരിഗണിക്കുമ്പോള്‍ ഈ കര്‍തൃസൂചന ആധികാരികമായി കരുതാനും കഴിയില്ല.