കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പാലും മരുന്നും ഒഴികയുള്ളവ വില്‍ക്കുന്ന എല്ലാ കടകളും അടച്ചു പൂട്ടാന്‍ അഹമ്മദാബാദ്, സൂറത്ത് നഗരസഭകള്‍ തീരുമാനിച്ചു. ഗുജറാത്തില്‍ കൊവിഡ് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിലാണ് പ്രാദേശിക ഭരണകൂടങ്ങള്‍ കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ഉത്തരവ് ഇന്ന് അർദ്ധരാത്രി മുതൽ അഹമ്മദാബാദിലും, ശനിയാഴ്ച മുതൽ സൂറത്തിലും പ്രാബല്യത്തിൽ വരും.
ഗുജറാത്തിൽ ബുധനാഴ്ച പുതുതായി സ്ഥിരീകരിച്ച 382 പുതിയ കോവിഡ് കേസുകളില്‍ 291 എണ്ണവും അഹമ്മദാബാദിലാണ്. ഇതോടെ സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 6,669 ആയി. എന്നിട്ടും 24 മണിക്കൂറിനുള്ളിൽ 5,559 സാമ്പിളുകൾ മാത്രമാണ് പരിശോധിക്കുന്നത്. സംസ്ഥാനത്ത് ബുധനാഴ്ച 27 പേർ മരിച്ചു. അതില്‍ 25 പേരും അഹമ്മദാബാദിൽ നിന്നുള്ളവരാണ്. ഗുജറാത്തിലെ കോവിഡ് -19 കേസുകളിൽ 70 ശതമാനവും അഹമ്മദാബാദിലാണ് എന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.
പച്ചക്കറികൾ, പഴങ്ങൾ, പലചരക്ക് സാധനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ഐസ്ക്രീം പാർലറുകൾ തുടങ്ങി സ്വിഗ്ഗി, സൊമാറ്റോ, ഡൊമിനോസ് തുടങ്ങിയ ഷോപ്പുകളിൽ ജോലി ചെയ്യുന്നവര്‍വരെ പുറത്തിറങ്ങരുതെന്ന് അഹമ്മദാബാദ് നഗരത്തിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് കുമാർ ഗുപ്ത പറഞ്ഞു. പച്ചക്കറി വിപണികൾ, സ്വതന്ത്ര പച്ചക്കറി സ്റ്റാളുകൾ, ഫ്രൂട്ട് ഷോപ്പുകൾ അടക്കം പച്ചക്കറികളും പഴങ്ങളും ഏത് രീതിയിലും വിൽക്കുന്നത് മെയ് 9 മുതൽ മെയ് 14 വരെ നിരോധിച്ചിരിക്കുന്നുവെന്ന് സൂറത്ത് മുനിസിപ്പൽ കോർപ്പറേഷന്റെ ഉത്തരവിൽ പറയുന്നു.