സമസ്തയടെ മസ്തിഷ്‌കം മുസ്ലീം ലീഗിനൊപ്പമാണെന്നും തലയിരിക്കുമ്പോള്‍ വാലാടേണ്ടെന്നുമുളള ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍ രംഗത്ത്. തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ലെന്നും തലയും വാലും നടുകഷ്ണവുമൊക്കെ സവര്‍ണ സങ്കല്‍പ്പങ്ങളാണെന്നും കെ ടി ജലീല്‍ പറഞ്ഞു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാന്‍ നോക്കേണ്ടെന്നും അതൊരു മഹാ പ്രസ്ഥാനമാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ ടി ജലീലിന്റെ കുറിപ്പ്
തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ല!
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്.
പണ്ഡിതൻമാർ പ്രവാചകൻമാരുടെ പിൻമുറക്കാരാണ്. അവർ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതൻമാരുടെ ''മെക്കട്ട്" കയറാൻ നിന്നാൽ കയറുന്നവർക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ *കുടിയാനായി" കാണുന്ന ചില രാഷ്ട്രീയ ജനമിമാരുടെ ''ആഢ്യത്വം'' കയ്യിൽ വെച്ചാൽ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാൻ ലീഗ് നേതൃത്വം പഠിക്കണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക