ബംഗളുരു: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മികച്ച ഭരണമാണ് കാഴ്ച്ചവയ്ക്കുന്നതെന്നും മധ്യപ്രദേശില്‍ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. കലബുറഗിയില്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ഒരു ബുദ്ധിമുട്ടുകളും നേരിടുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകള്‍ വളരെ നന്നായി നടത്തുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി വിജയിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. പണപ്പെരുപ്പവും തൊഴിലില്ലായ്മയുമടക്കം നിരവധി കാരണങ്ങളാല്‍ രാജ്യത്ത് ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരമുണ്ട്. മധ്യപ്രദേശിലെ ജനങ്ങള്‍ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനെതിരെ തിരിയുകയാണ്'- ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവംബര്‍ ഏഴുമുതല്‍ മുപ്പതുവരെയുളള തിയതികളിലാണ് അഞ്ച് സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ നവംബര്‍ ഏഴിനും മധ്യപ്രദേശില്‍ നവംബര്‍ പതിനേഴിനും ഛത്തീസ്ഗഡില്‍ നവംബര്‍ രണ്ട് ഘട്ടങ്ങളായി ഏഴിനും പതിനേഴിനും രാജസ്ഥാനല്‍ നവംബര്‍ 25-നും തെലങ്കാനയില്‍ നവംബര്‍ മുപ്പതിനുമാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ മൂന്നിനാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍.