തിരുവനന്തപുരം: എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കാനുളള കേന്ദ്രസർക്കാരിന്റെ തീരുമാനം സവർക്കറുടെ നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മോദി സർക്കാരിന് ഇന്ത്യ എന്ന പേര് പേടിയാണെന്നും അതിനുകാരണം പ്രതിപക്ഷ സഖ്യമായ ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോടായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
'ശാസ്ത്രപരവും ചരിത്രപരവുമായ വസ്തുതകൾ മറച്ചുവെച്ച് നിർമ്മിക്കുന്ന പുതിയ ചരിത്രമാണ് പഠിപ്പിക്കുന്നത് എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ സവർക്കറുടെ നിലപാടാണിത്. നിലവിലെ പ്രകോപനത്തിന് കാരണമറിയില്ല. ബിജെപിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായപ്പോഴാണ് സംഘപരിവാറിനും ആർഎസ്എസിനും ഇന്ത്യ എന്ന പേരിനോടുളള എതിർപ്പ് രാഷ്ട്രീയമായി പുറത്തുവന്നത്. ഗുജറാത്തിലെ ചോദ്യപ്പേപ്പറിൽ ഗാന്ധിജി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ചോദിച്ചിരുന്നു. മുഗൾ സാമ്രാജ്യത്തെക്കുറിച്ചും ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെക്കുറിച്ചും പഠിപ്പിക്കരുതെന്നാണ് അവർ പറയുന്നത്. ഹിന്ദുത്വവൽക്കരണത്തിലേക്കുളള യാത്രയുടെ വിദ്യാഭ്യാസ മേഖലയിലേക്കുളള പ്രയോഗമാണിത്'- എം വി ഗോവിന്ദൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യയെന്ന പദം ഒഴിവാക്കി ഭാരതമെന്നാക്കാനുളള എൻസിഇആർടി നടപടിക്ക് ബദൽ സംവിധാനമൊരുക്കാനുളള സാധ്യത തേടുകയാണ് കേരളം. 'ഇന്ത്യ' നിലനിർത്തി സ്വന്തം നിലയ്ക്ക് എൻസിഇആർടി വഴി തന്നെ പുസ്തകം ഇറക്കാനാണ് ആലോചന. ഇതിന് നിയമ-സാങ്കേതിക തടസങ്ങളുണ്ടോ എന്ന് പരിശോധിക്കും.