ആഗ്രയിൽ കൊവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു. വൈറസ് ബാധയെ തുടർന്ന് എസ്എൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ആരോഗ്യ നില വഷളാവുകയും ഇന്ന് പുലർച്ചെ മരിക്കുകയുമായിരുന്നു. ഒരാഴ്ച മുമ്പാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹിന്ദി ദിനപത്രത്തിന്റെ ലേഖനാണ് മരിച്ചത്. ഇത് കൂടാതെ ആഗ്രയിൽ രണ്ട് പേർ കൂടി മരിച്ചു. ഉത്തർ പ്രദേശിലെ കൊവിഡ് തീവ്രബാധിത പ്രദേശമാണ് ആഗ്ര. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആഗ്ര ജില്ലാ ഭരണകൂടത്തിനെതിരെ നിരവധി പരാതികൾ ഉണ്ടായിരുന്നു. നിരീക്ഷണ കേന്ദ്രത്തിലുള്ളവർക്ക് ഭക്ഷണം എറിഞ്ഞ് കൊടുത്തത് ഉൾപ്പെടെയുള്ള വിവാദങ്ങൾ ഇവിടെയുണ്ടായിരുന്നു.
ഡൽഹിയില്‍ കൊവിഡ് ബാധിച്ച് പൊലീസ് കോൺസ്റ്റബിൾ മരിച്ചു. ഹരിയാനയിലെ സോനിപത്ത് സ്വദേശിയായ അമിത് കുമാർ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇയാൾക്ക് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതായി പരാതിയുണ്ടായിരുന്നു. രോഗലക്ഷണം പ്രകടിപ്പിച്ച് 24 മണിക്കൂറിനകമാണ് മരിച്ചത്. ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ പൊലീസുകാരനാണ്. സമ്പർക്കമുണ്ടായ 10 പൊലീസുകാരെ നിരീക്ഷണത്തിലാക്കി. അമിത് കുമാറിന്റെ കുടുംബത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.