ഡൽഹി: ഒളിംപിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ഗുസ്തി താരങ്ങളുടെ കണ്ണുനീര്‍ മോദി സര്‍ക്കാരിന്റെ സമ്മാനമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. 'സാക്ഷി മാലിക് നീതി ആവശ്യപ്പെട്ടു, സര്‍ക്കാരിനെ സമീപിച്ചു, പ്രതിഷേധിച്ചു, പോരാടി, ലാത്തിച്ചാര്‍ജിനെ നേരിട്ടു, ഇന്ന് അവള്‍ നിസഹായയായി വിരമിച്ചു. ഇന്ത്യയിലും വിദേശത്തും കരുത്ത് തെളിയിച്ച, രാജ്യത്തിന്റെ മകള്‍ ഇന്ന് ഞാന്‍ തോറ്റുപോയി എന്ന് പറയുകയാണ്. ഇത് ദൗര്‍ഭാഗ്യകരമാണ്'- കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വൈകാരികമായായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. ബ്രിജ് ഭൂഷണിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിംഗിനെ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തതിലെ നിരാശ പങ്കുവെച്ചുകൊണ്ടാണ് സാക്ഷി ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'40 ദിവസം ഞങ്ങള്‍ റോഡിലാണ് ഉറങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവര്‍ ഞങ്ങളെ പിന്തുണച്ചു. ബ്രിജ് ഭൂഷണിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിംഗ് ഡബ്ല്യു എഫ് ഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സ്ഥിതിക്ക് ഗുസ്തി അവസാനിപ്പിക്കുകയാണ്'- സാക്ഷി മാലിക് പറഞ്ഞു. ബ്രിജ് ഭൂഷണിന്റെ വിശ്വസ്തരെയോ കുടുംബക്കാരെയോ പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കില്ലെന്ന് കായികമന്ത്രാലയം ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നും സഞ്ജയ് സിംഗ് ബ്രിജ് ഭൂഷണിന്റെ വലംകൈയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിനുശേഷം ഷൂസ് ഊരി ഉപേക്ഷിച്ച് കണ്ണീരോടെയാണ് സാക്ഷി മാലിക് ഇറങ്ങിപ്പോയത്.