ഹൈദരാബാദ്: വൈഎസ്ആര്‍ തെലുഗുദേശം പാര്‍ട്ടി സ്ഥാപകയും വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളുമായ വൈ എസ് ശര്‍മ്മിള കോണ്‍ഗ്രസിലേക്ക്. വ്യാഴാഴ്ച്ച കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ സഹോദരന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകും ശര്‍മ്മിള. തെലങ്കാനയില്‍ കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയമാണ് ശര്‍മ്മിളയെ കോണ്‍ഗ്രസില്‍ ചേരാന്‍ പ്രേരിപ്പിച്ചത്.
തെലങ്കാന തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ശര്‍മ്മിളയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ നേതൃപദവിയും മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിത്വവും അവര്‍ ആവശ്യപ്പെട്ടതോടെ ആ നീക്കം പരാജയപ്പെട്ടു. തുടര്‍ന്ന് തെലങ്കാനയില്‍ അവര്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന അഭൂതപൂര്‍ണ്ണമായ സ്വീകാര്യത കണ്ട് അവര്‍ പിന്‍വാങ്ങുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരുകാലത്ത് തങ്ങളുടെ ശക്തിദുര്‍ഗ്ഗമായിരുന്ന ആന്ധ്രാപ്രദേശ് വിഭജനത്തോടുകൂടിയാണ് കോൺഗ്രസിന് നഷ്ടമായത്. തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവും ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയും നിലയുറപ്പിച്ചു. കോണ്‍ഗ്രസ് കളത്തിനു പുറത്തായി. നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും തോറ്റമ്പി.
എന്നാല്‍ രേവന്ത് റെഡ്ഡിയെ മുന്‍നിര്‍ത്തി, ആന്ധ്രാവിഭജനം സാധ്യമാക്കിയത് സോണിയാ ഗാന്ധിയാണെന്ന് ഉയര്‍ത്തിക്കാട്ടിയുളള ക്യാംപെയ്ന്‍ തെലങ്കാനയില്‍ ഗുണംചെയ്തു. അന്നുമുതല്‍ ശര്‍മ്മിളയോട് ആന്ധ്രാപ്രദേശിന്റെ ചുമതലയേറ്റെടുത്ത് അവിടെ സജീവമാകാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്വന്തം സഹോദരനെതിരെ രംഗത്തിറങ്ങാന്‍ താല്‍പ്പര്യമില്ലെന്ന് അവര്‍ കോണ്‍ഗ്രസിനെ അറിയിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ആന്ധ്രാപ്രദേശില്‍ പുതുജീവന്‍ നല്‍കാന്‍ ശര്‍മ്മിളയ്ക്ക് സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.