തിരുവനന്തപുരം: അരളിപ്പൂവില്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പുഷ്പാഞ്ജലി, പ്രസാദം എന്നിവയില്‍ നിന്നും അരളി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. എന്നാല്‍ പുഷ്പാഭിഷേകം, പൂമൂടല്‍ എന്നീ വഴിപാടുകള്‍ക്ക് ഉപയോഗിക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു.
അരളിയ്ക്ക് പകരം തെച്ചി, മുല്ല, റോസ്, തുളസി, പിച്ചി, ജമന്തി എന്നിവ ഉപയോഗിക്കാം. ഭക്ത ജനങ്ങളുടെ കൈകളില്‍ നേരിട്ട് അരളി എത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് പ്രസിഡന്റ് പറഞ്ഞു. തീരുമാനം ദേവസ്വം അസിസ്റ്റന്റ്റ് കമ്മീഷണർമാരെ കത്തിലൂടെ അറിയിക്കും. ക്ഷേത്രങ്ങളില്‍ അരളി നിരോധിച്ചതായി മലബാര്‍ ദേവസ്വം ബോര്‍ഡും അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും.
കൊച്ചിൻ ദേവസ്വം അരളിപ്പൂ നിരോധിക്കുന്നതില്‍ പുതിയ തീരുമാനമൊന്നും അറിയിച്ചിട്ടില്ല. നിലവില്‍ ഉപയോഗിക്കുന്നത് പോലെ ക്ഷേത്രങ്ങളില്‍ തുടരും. ആലപ്പുഴയില്‍ അരളിപ്പൂ കഴിച്ച് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നാണ് ക്ഷേത്രങ്ങളില്‍ നിരോധനമേർപ്പെടുത്തുന്നത്. അരളിപ്പൂവിലെ വിഷാംശം സംബന്ധിച്ച് ‘നാഷനൽ ലൈബ്രറി ഓഫ് മെഡിസി’നിൽ ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അരളിയുടെ ഇല, തണ്ട്, വേര് എന്നിവ ശരീരത്തിനകത്തെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. ചെറിയ അളവില്‍ രക്തത്തിലുണ്ടെങ്കില്‍ ഹൃദയസംബന്ധ പ്രശ്നങ്ങളുണ്ടാകും. കൂടുതല്‍ അളവില്‍ രക്തത്തിലുണ്ടെങ്കില്‍ മരണം വരെ സംഭവിക്കാം.