പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് വിശദീകരിക്കും. 4 മണിക്കാണ് വാർത്താ സമ്മേളനം. സാമ്പത്തിക പാക്കേജിന്റെ വിവിധ വശങ്ങൾ ഇന്ന് മുതൽ നിർമ്മല സീതാരാമൻ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജിഡിപിയുടെ 10 ശതമാനമാണ് സാമ്പത്തിക പാക്കേജായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. റിസർവ് ബാങ്ക് ഇതിനകം ഒന്നേമുക്കാൽ കോടിയ രൂപയുടെ വിവിധ സാമ്പത്തിക പാക്കേജുകൾ ഇതിനകം പ്രഖ്യാപിച്ചതിനാൽ ഇത് കഴിച്ചുള്ള പാക്കേജിന്റെ വിശദാംശങ്ങളാകും അറിയിക്കുക.
സമസ്ത മേഖലകൾക്കും ഇളവുകൾ നൽകുന്ന പാക്കേജായിരിക്കുമെന്നാണ് പൊതുവിൽ പ്രതീക്ഷിക്കുന്നത്. ജിഡിപിയുടെ ആറ് ശതമാനമായിരിക്കും ഇത്. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും നഗരത്തിലെ പാവപ്പെട്ടവർക്കും തൊഴിലാളികൾക്കുമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിക്കും. ചെറുകിയ ഇടത്തരം വ്യവസായങ്ങൾക്ക് ഏകദേശം 3 ലക്ഷം കോടി രൂപയുടെ വായ്പ ബാങ്കുകൾ വഴി നൽകുന്ന പദ്ധതി പ്രഖ്യാപിച്ചേക്കും. ഇതിന്റെ സോവറിൻ ഗ്യാരന്റ് സർക്കാർ തന്നെ നിൽക്കുന്നതായിരിക്കും ഏറ്റവും വലിയ പ്രഖ്യാപനം. ഇതിനായി 40000 കോടി രൂപയുടെ കോർപ്പസ് ഫണ്ട് രൂപീകരിക്കുന്നതിനായി സർക്കാർ ആലോചിക്കുന്നുണ്ട്. തൊഴിലാളികൾക്ക് നേരിട്ട് പണം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചേക്കും. 20000 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ഇത്തരത്തിൽ പണം നേരിട്ടു കൈമാറുന്ന പദ്ധതികൾ വേണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. അടിസ്ഥാന സൗകര്യ മേഖലയിൽ വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചേക്കും. 111 ലക്ഷം കോടിയാണ് ഇതിനായി നീക്കിവെക്കുക. കടമെടുക്കൽ പരിധി വർദ്ധിപ്പിക്കണമെന്ന സംസ്ഥാന സർക്കാറുകളുടെ ആവശ്യം മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളും ഇന്ന് ഉണ്ടാകും