ലോക്ഡൗൺ മൂലം ഡൽഹിയിൽ കുടുങ്ങിയ മലയാളികളുമായുള്ള ട്രെയിൻ ഇന്ന് രാത്രി കേരളത്തിൽ എത്തും. ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിനാണ് ഇത്. കോഴിക്കോട് റെയിൽവെ സ്റ്റേഷനിലാണ് ട്രെയിൻ ആദ്യം എത്തുക. യാത്രക്കാരെ പരിശോധിക്കുന്നതിനും ക്വാറന്റൈൻ ചെയ്യുന്നതിനും വിപുലമായ പദ്ധതിയാണ് ജില്ലാ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത്. മലബാറിലെ മറ്റ് യാത്രക്കാരെ കെഎസ്ആർടിസിയിൽ കൊണ്ടുപോകും. രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. എറണാകുളം തിരുവനന്തപുരം സ്റ്റേഷനുകളിലും സമാനമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ട്രെയിൻ യാത്ര ആരംഭിച്ചത്. 1490 യാത്രക്കാരാണ് ട്രെയിനിലുള്ളത്. യാത്രക്കാരിൽ ഭൂരിഭാഗവും ഗർഭിണികൾ വിദ്യാർത്ഥികൾ വയോധികർ തുടങ്ങിയ മുൻഗണന വിഭാഗത്തിൽപ്പെട്ടവരാണ്. യാത്രക്കാരെ തെർമൽ പരിശോധനക്ക് വിധേയരാക്കിയാണ് ട്രെയനിൽ കയറ്റിയത്. കൊവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിച്ച് പാസ് ലഭിച്ചവരാണ് യാത്രക്കാർ. കേരളത്തിന്റെ പാസുള്ളവരെ മാത്രമാണ് ട്രെയിനിൽ കയറ്റിയത്. രാജധാനി ട്രെയിനിന് സമാനമായ ഉയർന്ന ടിക്കറ്റ് നിരക്കാണ് യാത്രക്കാരിൽ നിന്ന് ഈടാക്കിയത്. സുരക്ഷ കാരണങ്ങളാൽ ഭക്ഷണം ബ്ലാങ്കറ്റ് എന്നിവ യാത്രക്കാർക്ക് റെയിൽവെ നൽകിയില്ല.