നടൻ പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. പരിശോധനാ ഫലം സംബന്ധിച്ച വിവരം പൃഥ്വിരാജ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ക്വാറന്റൈൻ കാലാവധി പൂർത്തിയായ ശേഷം മാത്രമെ വീട്ടിൽ പോവുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് ടെസ്റ്റ് റിപ്പോർട്ടും പൃഥ്വിരാജ് ഫേസ്ബുക്കിലിട്ടിട്ടുണ്ട്.
ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗിനായി ജോർദാനിൽ പോയ പൃഥ്വിരാജും സംഘവും കഴിഞ്ഞ മാസം 22-നാണ് കേരളത്തിൽ എത്തിയത്. വിമാനത്താവളത്തിൽ നിന്ന് നേരെ പൃഥ്വിരാജ് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു. എറണാകുളും ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ സ്വന്തം ചെലവിലാണ് പൃഥ്വിരാജ് നിരീക്ഷണത്തിലിരുന്നത്. വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം പൃഥ്വിരാജ് കാർ സ്വയം ഡ്രൈവ് ചെയ്ത് ഹോട്ടലിലേക്ക് പോവുകയായിരുന്നു. സംവിധായകൻ ബ്ലസിയുടെ ക്വാറന്റൈൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
മാർച്ച് 15-നാണ് സിനിമാ ചിത്രീകരണത്തിനായി ജോർദാനിൽ എത്തിയത്. കൊവിഡിനെ തുടർന്നുള്ള ലോക്ഡൗണും കർഫ്യൂവും കാരണം ഷൂട്ടിംഗ് മുടങ്ങിയിരുന്നു. ജോർദാനിലെ മരുഭൂമിയിൽ അകപ്പെട്ട സിനിമാ സംഘത്തെ നേരത്തെ തിരിച്ചെത്തിക്കാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയച്ചില്ല. തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഇടപെടലിനെ തുടർന്ന് ജോർദാനിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് അവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന മെയ് 7-ന് ജോർദാനിൽ ഷൂട്ടിംഗ് പുനരാരംഭിച്ചു. മെയ് 17-ന് ഷൂട്ടിംഗ് പൂർത്തിയാക്കി.