കൊവിഡ് ബാധിച്ച് തിരുവനപുരത്ത് വൈദികനായ കെ. ജി. വർഗീസ് മരിച്ചതിനെ തുടർന്ന് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഇയാളുടെ വീടുള്ള നാലാഞ്ചിറ ഭാഗം കണ്ടെയ്ൻമെന്റ് സോണാക്കി. കെ. ജി. വർഗീസിനെ ചികിത്സിച്ച പേരൂർക്കട ആശുപത്രയിലെ രണ്ട് വാർഡുകൾ അടച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 10 ഡോക്ടർമാരടക്കം 23 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ പോയി. ഇന്നലെയാണ് വൈദികന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.
ബൈക്ക് അപകടത്തിൽ പരുക്കേറ്റാണ് കെ. ജി. വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ന്യൂമോണിയാ ബാധയും പനിയും ഉണ്ടായിരുന്നു. കൊവിഡ് സംശയത്തെ തുടർന്ന് ഇയാളുടെ സ്രവം പരിശോധനക്ക് അയക്കുകയായിരുന്നു. ഇയാളുടെ സമ്പർക്കം സംബന്ധിച്ച് പൊലീസും ആരോഗ്യ പ്രവർത്തകരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 86 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 10 പേർക്കും കാസര്‍ഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 7 പേർക്കും (ഒരാൾ മരണമടഞ്ഞു) കോട്ടയം, തൃശൂർ, വയനാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും എറണാകുളം ജില്ലയിൽ നിന്നുള്ള 3 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 46 പേർ വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തർ-1, ഒമാൻ-1) 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കർണാടക-5, ഡൽഹി-3, ഗുജറാത്ത്-1, രാജസ്ഥാൻ-1) നിന്നും വന്നതാണ്. 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേർക്കും മലപ്പുറം ജില്ലയിലെ 4 പേർക്കും കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചു.