കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൊവിഡ് രോഗികളുമായി സമ്പർക്കം പുരലർത്തിയ 118 ആരോഗ്യ പ്രവർത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്. രണ്ട് പേരുടെ കൂടി ഫലം ലഭിക്കാനുണ്ട്. നിലവിൽ ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ ആണ്. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഇവരുടെ ക്വാറന്റീൻ കാലാവധി നീട്ടേണ്ടതുണ്ടോയെന്ന് തീരുമാനിക്കും. കഴിഞ്ഞ ദിവസമാണ് ഇവരുടെ സ്രവം പരിശോധനക്ക് അയച്ചത്. പരിശോധന നടത്തി ഫലം അടിയന്തരമായി അറിയിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇവിടെ ചികിത്സയിലുണ്ടായിരുന്ന മണിയൂർ സ്വദേശിയായ ഗർഭിണി, മാവൂരുള്ള അഞ്ച് വയസുകാരി എന്നിവർക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയത്. ഈ രണ്ട് പേർക്ക് അസുഖം പകർന്നതിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവർ രണ്ട് പേരും മാതൃശിശു കേന്ദ്രത്തിൽ ഒരാഴ്ച ചികിത്സയിലുണ്ടായിരുന്നു. മണിയൂർ സ്വദേശിയായ ഗർഭിണി പ്രസവത്തെ തുടർന്നുള്ള ചികിത്സക്കായി മെയ് 24 നാണ് ഇവിടെ എത്തിയത്. അഞ്ച് വയസുകാരി മാവൂർ സ്വദേശിയാണ്. കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ യാതൊരു സുരക്ഷ മുൻ കരുതലും ഇല്ലാതെയാണ് ഇവരുമായി ഇടപഴുകിയത്. വ്യാഴാഴ്ചയാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്.
മാവൂർ പഞ്ചായത്തിനെ കണ്ടെയിൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു. മാവൂരിൽ സംസ്ഥാനപാതയിലൂടെ മാത്രമെ ഗതാഗതം അനുവദിക്കൂ. അതേ സമയം മാതൃശിശു സംരക്ഷണ വിഭാഗത്തിന്റെ പ്രവർത്തനം പതിവു പോലെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.