കോവിഡ് -19 സംബന്ധിച്ച വിവരങ്ങൾ സർക്കാർ വെബ്‌സൈറ്റിൽ നിന്ന് ബ്രസീൽ നീക്കം ചെയ്തു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ പ്രസിഡന്റ് ജെയർ ബോൾസോനാരോ വലിയ വീഴ്ചവരുത്തിയതായി വ്യാപക വിമര്‍ശം ഉയരുന്ന സാഹചര്യത്തില്‍കൂടിയാണ് വിവരങ്ങള്‍ നീക്കംചെയ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ കേസുകളും മരണങ്ങളും മാത്രമേ റിപ്പോർട്ട് ചെയ്യുകയുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മിക്ക രാജ്യങ്ങളും ചെയ്യുന്നതുപോലെ മൊത്തം കണക്കുവിവരങ്ങള്‍ പ്രസിദ്ധീകരിക്കില്ല. ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കോറോണാ ബാധിത രാജ്യമാണ് ബ്രസീല്‍. ലോകത്ത് ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അവിടെത്തന്നെയാണ്. 640,000 പേരില്‍ ഇതുവരെ രോഗം പിടിപെട്ടുകഴിഞ്ഞു എന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ വളരെ കുറച്ചു ടെസ്റ്റുകള്‍ മാത്രം നടക്കുന്നതിനാല്‍ യഥാര്‍ത്ഥ കണക്ക് അതിലും കൂടുതലാകാം എന്ന് കരുതപ്പെടുന്നു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശുപാർശ ചെയ്ത ലോക്ക്ഡൗൺ നടപടികൾ നിരസിച്ചതിന് തീവ്ര വലതുപക്ഷ നേതാവായ ബോൾസോനാരോക്കെതോരെ ലോകവ്യാപകമായ വിമര്‍ശം ഉന്നയിക്കപ്പെടുന്നുണ്ട്. ലോകാരോഗ്യസംഘടന പക്ഷപാതപരമായ രാഷ്ട്രീയ സംഘടനയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.