തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകനെതിരെ കേസ്. ചെന്നൈയിൽ കൊവിഡ് രോഗിക്ക് ചികിത്സ വൈകിയെന്ന് പരാതി നൽകിയ മുതിർന്ന മാധ്യമ പ്രവർത്തകനെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പകർച്ച വ്യാധി നിയന്ത്രണ നിയമം, ദുരന്ത നിവാരണ നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി സിബിസിഐഡിയാണ് കേസ് എടുത്തത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം കൊവിഡ് രോഗികളുടെ ചികിത്സ വൈകുന്നു എന്നായിരുന്നു വരദരാജൻ പരാതി ഉന്നയിച്ചത്. തുടർന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കേസ് എടുത്ത് ജയിലിൽ അടക്കുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി വരദരാജനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകനെതിരെ കേസ് എടുത്തത്.
തമിഴ്നാട്ടിൽ കൊവിഡ് അനിയന്ത്രിതമായി തുടരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. ഇതുവരെ 33229 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊവിഡ് ബാധിച്ച് 289 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ചെന്നൈ നഗരത്തിൽ മാതം കൊവിഡ് രോഗികളുടെ എണ്ണം 23000 കടന്നു. 225 പേർക്ക് ജീവൻ നഷ്ടമായി. ചെങ്കൽപേട്ട്,തിരുവാളൂർ കാഞ്ചീപുരം തിരുന്നൽവേലി എന്നിവടങ്ങളിൽ സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്.