കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പും ഡബ്ല്യു.എച്ച്.ഒ. കൊളാബറേറ്റിംഗ് സെന്റർ ഫോർ എമർജൻസി ആന്റ് ട്രോമയുമായി ചേർന്ന് കൊവിഡ് രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകി. വെന്റിലേറ്ററിന്റെ ഫലപ്രദമായ ഉപയോഗവും മാർഗ നിർദേശങ്ങളും സംബന്ധിച്ചായിരുന്നു ഓൺലൈൻ പരിശീലനം. കൊവിഡ് ബാധിച്ച, ഗുരുതരമല്ലാത്ത രോഗികളെ വീട്ടിൽ പരിചരിക്കുന്നതിനാവശ്യമായ ഹോം ഓക്സിജൻ മോണിറ്ററിംഗിനെ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള അത്യാഹിത വിഭാഗങ്ങളിലെ 100 ലധികം ഡോക്ടർമാർ പങ്കെടുത്തു.
കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർക്കായി മികച്ച പരിശീലനമാണ് നടക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ആദ്യഘട്ടത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ എട്ട് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കും രണ്ടാം ഘട്ടത്തിൽ അഞ്ച് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കും എസ്.എച്ച്.എസ്.ആർസിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും വെന്റിലേറ്റർ കൃത്യമായി ഉപയോഗിച്ച് കൊവിഡിനെതിരെ പൊരുതാൻ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകളും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും നേരിടുന്ന കൊവിഡ് രോഗികൾക്ക് വേണ്ട രീതിയിൽ ഓക്സിജൻ ലഭ്യമാക്കുന്നതിനും വെന്റിലേറ്റ് ചെയ്യുന്നതിനുമാവശ്യമായ ശാസ്ത്രീയ പരിശീലനം നൽകുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാ കൊവിഡ് രോഗികൾക്കും വെന്റിലേറ്ററുകളുടെ ആവശ്യം വേണ്ടിവരില്ലെന്ന് മാത്രമല്ല, ഏത് ഘട്ടത്തിലാണ് അവ ഉപയോഗിക്കേണ്ടിവരികയെന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡവുമുണ്ട്. പലപ്പോഴും വെന്റിലേറ്റർ ഉപയോഗിക്കാതെ കൃത്യമായ ഓക്സിജൻ തെറാപ്പികൊണ്ട് രോഗികളുടെ ജീവൻ രക്ഷിക്കാനാവും. കൂടുതൽ ശാസ്ത്രീയമായും മാനദണ്ഡങ്ങൾ പാലിച്ചും മുന്നോട്ടു പോകുകയെന്ന ലക്ഷ്യത്തോടെയാണ് കൊവിഡ്-19 കേസുകൾ കൈകാര്യം ചെയ്യുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പരിശീലനം നൽകിയത്. കേരളത്തിലെ ആശുപത്രികളെ വെന്റിലേറ്റർ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കുന്നതിന് പരിശീലന പരിപാടി തുടരുമെന്ന് മന്ത്രി അറിയിച്ചു.
ലോകാരോഗ്യസംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഡൽഹി എയിംസിലെ സെന്റർ ഫോർ എമർജൻസി ആന്റ് ട്രോമയുടെ പങ്കാളിത്തത്തോടെയാണ് പരിശീലനം നടന്നത്. വേൾഡ് അക്കാഡമിക് കൗൺസിൽ ഓഫ് എമർജൻസി മെഡിസിൻ (WACEM), അമേരിക്കൻ കോളേജ് ഓഫ് അക്കാഡമിക് ഇന്റർനാഷണൽ മെഡിസിൻ (ACAIM), ഇൻഡോ യുഎസ് ഹെൽത്ത് ആന്റേ കൊളാബെറേറ്റീവ് (INDUSEM), ദ എമർജൻസി മെഡിസിൻ അസോസിയേഷൻ (EMA), ഇന്ത്യ ആന്റ് ദ അക്കാഡമിക് കോളേജ് ഓഫ് എമർജൻസി എക്സ്പേർട്ട്സ് ഓഫ് ഇന്ത്യ (ACEE-INDIA) എന്നിവയിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ചായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.