കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഡിഎംകെ നേതാവ് ജെ അൻപഴകൻ (61) എംഎൽഎ അന്തരിച്ചു. 61 വയസ്സായിരുന്നു. തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ച ആദ്യ ജനപ്രതിനിധി കൂടിയായിരുന്നു അൻപഴകൻ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് നിഗമനം. രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എ ആണ് അന്‍പഴകന്‍. ഇദ്ദേഹത്തിന്റെ ജന്മദിനം കൂടിയായിരുന്നു ഇന്ന്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ജൂൺ 2-നാണ് അൻപഴകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സം രൂക്ഷമായതിനെ തുടര്‍ന്ന് ജൂൺ 3-ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. നേരത്തേയുണ്ടായിരുന്ന വൃക്കരോഗവും ഇതിനിടെ വഷളായി. 15 വർഷം മുൻപ് അൻപഴകൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയമായിരുന്നു.
ചെപ്പോക്ക്- തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ-യാണ് അൻപഴകൻ. പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം ഡിഎംകെ ജില്ലാ സെക്രട്ടറിയുമായിരുന്നു.