കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായതിനെ തുടർന്ന് ചെന്നൈ നഗരത്തിൽ വീണ്ടും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കും. ചെന്നൈ നഗരത്തിൽ സമ്പൂർണ ലോക്ഡൗൺ വേണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്തിട്ടുണ്ട്. രോഗ പ്രതിരോധത്തിനായി രൂപീകരിച്ച മന്ത്രിതല സമിതിയും സമ്പൂർണ ലോക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എടപ്പാടി പളനസ്വാമി തിങ്കളാഴ്ച ഉന്നതതല യോഗം വിളിച്ചു. ആരോഗ്യ രംഗത്തെ വിദഗ്ധരും മന്ത്രി തലസമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.
തമിഴ്നാട്ടിൽ രോഗ ബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടുന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 369 ആയി. ഇരുപത്തിരണ്ടായിരത്തിലധികം പേർക്ക് രോഗം ഭേദമായി. തമിഴ്നാട്ടിലെ രോഗബാധിതരിൽ 70 ശതമാനവും ചെന്നൈ നഗരത്തിലാണ്. 369 മരണങ്ങളിൽ 250 മരണവും ചെന്നൈ നഗരത്തിലാണ് ഉണ്ടായത്. ചെന്നൈ നഗരത്തോട് ചേർന്നുള്ള ചെങ്കൽപേട്ടിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.