സന്നദ്ധപ്രവർത്തകരിൽ മനപ്പൂർവം വൈറസ് പ്രവേശിപ്പിച്ച് ആന്റിഡോട്ട് കണ്ടുപിടിക്കാനൊരുങ്ങി ഓക്സ്ഫോർഡ് കോവിഡ്-19 ടീം. ഇതുവരെ പ്രതിവിധി കണ്ടുപിടിക്കാത്ത വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിപ്പിക്കുന്നതിനെതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. വാക്‌സിൻ വികസിപ്പിക്കുവാനായി സന്നദ്ധ പ്രവർത്തകരിൽ രോഗകാരി പ്രവേശിപ്പിക്കുന്ന തരത്തിലുള്ള ചലഞ്ച് ട്രയലുകൾ സാധാരണ നടത്താറുണ്ട്. എന്നാൽ സുരക്ഷാ സംവിധാനങ്ങൾ ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്ത കൊവിഡ്-19ന് വേണ്ടി ഇത്തരത്തിൽ ചെയ്യുന്നതും ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്.
നിയന്ത്രിത ലബോറട്ടറി ക്രമീകരണത്തിൽ വോളന്റിയർമാരെ മനപൂർവ്വം വൈറസ് ബാധിതരാക്കുന്ന തരത്തിലാണ് ഹ്യൂമൻ ചലഞ്ച് ട്രയലുകള്‍. വളരെ കുറച്ച് ആളുകൾ മാത്രം ആവശ്യമായ ട്രയൽ ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയും. ആയിരത്തോളം ബ്രിട്ടീഷ് സന്നദ്ധപ്രവർത്തകർ ഉൾപ്പെട്ട ആദ്യ ഘട്ട വാക്സിൻ പരീക്ഷണം ഓക്സ്ഫോർഡ് ഇതിനകം നടത്തി. ഇതിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും തിങ്കളാഴ്ച ലാൻസെറ്റിൽ പ്രസിദ്ധീകരിക്കും. മൂന്നാം ഘട്ട പരിശോധനയ്ക്കായി പതിനായിരക്കണക്കിന് ആളുകളെയാണ് യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളിൽനിന്ന് റിക്രൂട്ട് ചെയ്യുന്നത്.
ഇരുപതുകളിൽ യുവാക്കൾക്ക് അപകടസാധ്യത വളരെ കുറവായിരിക്കുമെന്നതിനാൽ ഹ്യൂമൻ ചലഞ്ച് ട്രയൽ ന്യായമാണെന്ന് ഓക്സ്ഫോർഡ് ടീമിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ വാദിക്കുന്നു.അടുത്തിടെ നടത്തിയ വിശകലനത്തിൽ കൊവിഡ് -19 ൽ നിന്ന് 20 വയസ് പ്രായമുള്ള ഒരാൾക്കുള്ള മരണസാധ്യത മൂവായിരത്തിൽ ഒന്നാണെന്നു കണ്ടുപിടിച്ചു, ഇത് വൃക്ക ദാനം നടത്തുമ്പോഴുള്ള അപകടസാധ്യതക്ക് സമാനമാണെന്നും ശാസ്ത്രലോകം അറിയിച്ചു.
മൂന്നാം ഘട്ടത്തിന് സമാന്തരമായി ഹ്യൂമൻ ചലഞ്ച് ട്രയൽ നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി മുതിർന്ന ടീം അംഗം അറിയിച്ചു. വാക്‌സിനുകളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിന് പത്തോളം വോളന്റിയർമാരെ മാത്രമേ ആവശ്യമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.