സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി കങ്കണ റാവത്തിനു മുംബൈ പോലീസ് വീണ്ടും സമൻസ് അയച്ചു. സുശാന്തിന്റെ മരണത്തെ സംബന്ധിച്ചുള്ള കങ്കണയുടെ ആരോപണങ്ങൾ അടിസ്ഥാനമാക്കി മൊഴിയെടുക്കാനാണ് സമൻസ്.
ബാന്ദ്ര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സംഘം ജൂലൈ മൂന്നിന് ആദ്യ സമൻസ് കോപ്പിയുമായി കങ്കണയിലെ ഖാർ ജിംഖാനയിലെ വീട് സന്ദർശിച്ചിരുന്നു. നടി അവിടെയില്ലെന്ന് കങ്കണയുടെ സ്റ്റാഫ് പോലീസ് സംഘത്തെ അറിയിക്കുകയും ചെയ്തു. പേർസണൽ മെയിൽ ഐഡിയും ഇപ്പോഴത്തെ കോൺടാക്ട് വിവരങ്ങളും നൽകാൻ പറഞ്ഞ് പോലീസ് മുൻപ് അയച്ച സമൻസ് നടി നിരസിച്ചിരുന്നു. ജൂലൈ 4 ന് പോലീസ് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതും പാലിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് പോലീസ് വീണ്ടും സമൻസ് അയച്ചത്. നടി ജന്മനാടായ ഹിമാചൽ പ്രദേശിലായിരുന്നെന്ന് വിശ്വസ്ത വൃത്തങ്ങൾ അറിയിച്ചു.
ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ സുശാന്ത് സിംഗ് രജ്പുത്തിനെ ഫ്ലോപ്പ് താരമായി പ്രഖ്യാപിക്കുകയും സുശാന്തിന്റെ 'ഡ്രൈവ്' എന്ന ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്നും സുശാന്തിന്റെ കരിയർ നശിപ്പിക്കാൻ ആഗ്രഹിച്ച ആദിത്യ ചോപ്രയെ സഹായിക്കാനാണ് ജോഹർ ഇത് ചെയ്തതെന്നും നടി ആരോപിച്ചിരുന്നു. ബോളിവുഡിൽ പ്രചാരത്തിലുള്ള സ്വജനപക്ഷപാതത്തിന് ഇരയായിരുന്നു സുശാന്തെന്ന്, അദ്ദേഹത്തിന്റെ മരണശേഷം നടി കുറ്റപ്പെടുത്തി.
സുഹൃത്തുക്കൾ, സഹപ്രവർത്തകർ, ഉദ്യോഗസ്ഥർ, വൈആർഎഫ് ചെയർമാൻ ആദിത്യ ചോപ്ര, ചലച്ചിത്ര നിർമ്മാതാവ് സഞ്ജയ് ലീല ബൻസാലി, ചലച്ചിത്ര നിരൂപകനും പത്രപ്രവർത്തകനുമായ രാജീവ് മസന്ദ്, മറ്റ് ഏതാനും ബോളിവുഡ് മാധ്യമപ്രവർത്തകർ എന്നിവരടക്കം ഇതുവരെ 39 ഓളം പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.