പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചു. ഇന്ത്യ ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടിക്ക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് കൂടുതല്‍ ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പബ്ജി ലൈറ്റ്, പബ്ജി ലിവിക്, ബയ്ഡു, വിചാറ്റ് റീഡിങ്, ഗവൺമെന്റ് വി ചാറ്റ്, സ്മാർട് ആപ്‌ലോക്, ആപ്‌ലോക്, ബ്യൂട്ടി ക്യാമറ പ്ലസ് എന്നിവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.
പബ്ജി യഥാർത്ഥത്തിൽ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കമ്പനിയാണ് പബ്‌ജി കോര്‍പ്പറേഷന്‍.
മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കൂടുതല്‍ ആപ്പുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്. രാജ്യ സുരക്ഷയ്ക്കുതന്നെ ഭീഷണിയുയര്‍ത്തുന്ന നീക്കങ്ങള്‍ ഈ ആപ്പുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പബ്‌ജി ഗെയിം കളിക്കുന്ന 33 മില്യൻ ആളുകൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. രാജ്യത്തെ കോടാനുകോടി മൊബൈൽ– ഇന്റർനെറ്റ് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനാണ് ഇത്തരത്തിൽ ഒരു നീക്കമെന്ന് മന്ത്രാലയം അറിയിച്ചു.