വ്യവസായമന്ത്രി ഇ.പി. ജയരാജനും ഭാര്യക്കും കോവിഡ്–19 സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിലായിരുന്നു. മന്ത്രിസഭയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ജയരാജൻ. അദ്ദേഹത്തിന്റെയും ഭാര്യയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇരുവരിലും കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടമല്ല.നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഐസക്കുമായി സമ്പര്‍ക്കമുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ക്വാറന്റൈനിലാണ്. കൊവിഡ് ബാധിതനായ തോമസ് ഐസക്കിനോടൊപ്പം സപ്തംബര്‍ നാലിനു നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തതിനാലാണ് ഇവരെല്ലാം കൂട്ടത്തോടെ ക്വാറന്റെനില്‍ പ്രവേശിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമായതിനാല്‍ പങ്കെടുത്ത 18ഓളം മുതിര്‍ന്ന നേതാക്കള്‍ നിരീക്ഷണത്തിലാണ്.
പി കരുണാകരന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എളമരം കരീം, എം വി ഗോവിന്ദന്‍, ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്‍, ടി പി രാമകൃഷ്ണന്‍, എം എം മണി, കെ ജെ തോമസ്, കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവരും നിലവില്‍ തിരുവനന്തപുരത്തുള്ള പിബി അംഗം എസ് രാമചന്ദ്രന്‍പിള്ളയും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി കെ കെ ശൈലജയും കെ രാധാകൃഷ്ണനും സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു.