പ്രതിപക്ഷം തീകൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്നും കെ.ടി ജലീൽ രാജിവെക്കേണ്ടതില്ലെന്നും നിയമ വകുപ്പ് മന്ത്രി എ കെ ബാലൻ. കോവിഡ് കാലഘട്ടത്തിൽ പ്രതിപക്ഷം നടത്തുന്ന സമരങ്ങൾ നിയമവിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സമരങ്ങൾ ഹൈക്കോടതി ഉത്തരവിന് എതിരാണ്. പ്രതിപക്ഷവും ബിജെപിയും കലാപത്തിന് നേതൃത്വം കൊടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം ജലീലിനു പിന്തുണയുമായി മന്ത്രിമാരായ എം.എം. മണിയും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ഖുറാൻ എത്തിയത് കസ്റ്റംസ് ക്ലിയറൻസോടെയാണ്. മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുക മാത്രമാണ് കെടി ജലീൽ ചെയ്തത്. ഇതിൽ മന്ത്രി എന്ത് പിഴച്ചുവെന്നും എ കെ ബാലൻ ചോദിച്ചു. ജലീലിനെ നശിപ്പിക്കുക മുസ്ലീം ലീഗിന്റെ ലക്ഷ്യമാണ്. അതിപ്പോൾ യുഡിഎഫും ബിജെപിയും ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇ ഡി-യുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ജലീല്‍ ഇനിയും പ്രതികരിച്ചിട്ടില്ല. നയതന്ത്ര ബാഗിൽ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. നാളെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.