യു.എസില്‍ വിചാറ്റ് നിരോധിക്കാനുള്ള ശ്രമം കോടതി തടഞ്ഞു. ഭരണഘടനയുടെ ആദ്യ ഭേദഗതി വാഗ്ദാനം ചെയ്യുന്ന സംസാര സ്വാതന്ത്ര്യം ഹനിക്കുന്ന നീക്കമാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടല്‍. രാജ്യ സുരക്ഷക്കും, രാജ്യാന്തര ഡേറ്റ സുരക്ഷക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമ ആപ്പായ വിചാറ്റ് യുഎസ് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ ഡൗണ്‍ലോഡ് ചെയ്യുന്നത് സമ്പൂര്‍ണമായി നിരോധിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.
വിചാറ്റ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനക്ക് കൈമാറുന്നു എന്നാണ് യു.എസിന്റെ പ്രധാന ആരോപണം. എന്നാല്‍ വിചാറ്റും ചൈനയും ഈ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ടിക്ക്ടോക്കിനെതിരെയും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ടിക്ക് ടോക്ക് അമേരിക്കന്‍ കമ്പനിയായ ഓറക്കിളുമായി സഖ്യത്തിലായി ട്രംപിന്റെ ഭീഷണിയെ മറികടക്കാനുള്ള ശ്രമത്തിലാണ്.
വിചാറ്റ് നിരോധിച്ചുകൊണ്ടുള്ള ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് യുഎസിലെ ഒരു കൂട്ടം വിചാറ്റ് ഉപയോക്താക്കൾ കോടതിയെ സമീപിച്ചതോടെയാണ് നിര്‍ണ്ണായക വിധിയുണ്ടായത്. ചൈനയുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ഭീഷണികള്‍ക്ക് ധാരാളം തെളിവുണ്ടെങ്കിലും വിചാറ്റുമായി ബന്ധപ്പെട്ട് വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നാണ് സാൻ ഫ്രാൻസിസ്കോ ജഡ്ജി ലോറെല്‍ ബീലർ അഭിപ്രായപ്പെട്ടത്.